ഹോസ്റ്റല്‍ സൂപ്രണ്ടുമായി അവിഹിതബന്ധം; പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പിടികൂടി മര്‍ദിച്ചു

ബലസോര്‍: സ്‌കൂളിലെ വനിതാ ഹോസ്റ്റല്‍ സൂപ്രണ്ടുമായി അവിഹിത ബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. ഒഡിഷയിലെ ബലസോര്‍ ജില്ലയിലെ ഹസന്‍പൂരിലാണ് സംഭവം. പ്രിന്‍സിപ്പല്‍ രാജീവ് ലോച്ചനും ഹോസ്റ്റല്‍ സൂപ്രണ്ട് സബിത ബിശ്വാളും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കഴിഞ്ഞ മാസം ഇരുവരേയും അസ്വാഭാവിക സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നു. ഇതിനു ശേഷം പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിലായിരുന്നു ഇവര്‍. പ്രിന്‍സിപ്പലിന്റേയും ജീവനക്കാരിയുടേയും രഹസ്യ ബന്ധം സ്‌കൂളിലാകെ പാട്ടാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അതേസമയം രഹസ്യങ്ങള്‍ ചോര്‍ത്തി കൊടുക്കാന്‍ പ്രിന്‍സിപ്പലും ജീവനക്കാരിയും തങ്ങളെ നിര്‍ബന്ധിച്ചിരുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഇത് സ്‌കൂളിലെ സമാധാന അന്തരീക്ഷം താറുമാറാക്കിയിരുന്നതായി പെണ്‍കുട്ടികള്‍ ആരോപിക്കുന്നു.

ശനിയാഴ്ച വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കി രംഗത്തിറങ്ങി. രാജീവ് ലോച്ചനെ സ്ഥലംമാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന്റെ മുന്‍വശത്തെ ഗെയ്റ്റ് അടച്ചുപൂട്ടി സമരം ചെയ്തു. ഈ സമരത്തോടൊപ്പം പിന്നീട് രക്ഷിതാക്കളും ചേര്‍ന്നു. ഇവരാണ് പ്രിന്‍സിപ്പലിനേയും ജീവനക്കാരിയേയും പിടികൂടി സ്‌കൂളിന് പുറത്തെ റോഡിലേക്ക് വലിച്ചു കൊണ്ടു വന്നത്. ഇവിടെ വച്ച്‌ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ മര്‍ദ്ദിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ ബാല സംരക്ഷണ യൂണിറ്റ് അധികൃതര്‍ സ്ഥലത്തെത്തി പ്രിന്‍സിപ്പലിനേയും ജീവനക്കാരിയേയും രക്ഷപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *