വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെ അപലപിച്ച്‌ സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി : മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചെന്ന കേസില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെ അപലപിച്ച്‌ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യുഎപിഎ ചുമത്തിയത് മൗലികാവകാശ ലംഘനമാണ്. നടപടിയോട് സിപിഐഎമ്മിന് യോജിക്കാനാവില്ല. യുഎപിഎ വഴി സംസ്ഥാനങ്ങളിലെ പ്രതിപക്ഷ കക്ഷികളെ കേന്ദ്രം ഉന്നംവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുകെയിലെ ഡെര്‍ബിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടപടിയോട് സിപിഐഎമ്മിന് യോജിക്കാനാവില്ല. പിടിച്ചെടുത്ത തൊണ്ടിമുതലില്‍ പാര്‍ട്ടി ഭരണഘടന കൂടി ഉള്‍പ്പെടുന്നുവെന്ന് യെച്ചൂരി ഓര്‍മിപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പരിപാടി എങ്ങിനെ ദേശവിരുദ്ധമാകും. യുഎപിഎ വഴി സംസ്ഥാനങ്ങളിലെ പ്രതിപക്ഷ കക്ഷികളെ കേന്ദ്രം ഉന്നം വയ്ക്കുന്നു എന്നതാണ് സിപിഎം നിലപാട്. ഇതിന്റെ ലക്ഷ്യം പ്രതിപക്ഷ, സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തല്‍ ആണ്. നടപടിയെ സിപിഐഎം ശക്തമായി അപലപിക്കുന്നതായും യെച്ചൂരി വ്യക്തമാക്കി. ഇത്തരം നടപടിക്കെതിരെ പാര്‍ട്ടി പ്രതിഷേധം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തരുതെന്ന നിലപാടുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നലെ രംഗത്തെത്തിയിരുന്നു. ചെറുപ്പക്കാര്‍ക്കു നേരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ് സിപിഐഎമ്മിനുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സിപിഐഎം പ്രസ്താവനയില്‍ വ്യക്തമാക്കി.

കോഴിക്കോട്ടെ യുവാക്കളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രാദേശിക തലം മുതല്‍ തന്നെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാന സെക്രട്ടേറിയറ്റും അതേ വികാരം പങ്കുവച്ചത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയോ ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെയോ ലക്ഷ്യമിട്ടല്ല, എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ ആരോപണങ്ങളായി കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *