ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി

മലപ്പുറം-രണ്ടു മക്കളുടെ മാതാവായ സ്ത്രീ കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെട്ടു. രണ്ടു വര്‍ഷം മുമ്പ് കാളികാവ് മരുത സ്വദേശി മുഹമ്മദലിയെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേര്‍ന്നാണെന്ന് പോലീസ് കണ്ടെത്തി. മുഹമ്മദലിയുടെ ഭാര്യയും കാമുകനും ചേര്‍ന്ന് മദ്യത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തുകയായിരുന്നു.കേസിലെ മുഖ്യപ്രതി പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജെയ്‌മോന്‍ (37), മുഹമ്മദലിയുടെ ഭാര്യ കാളികാവ് മൂച്ചിക്കല്‍ മരുത്താത്ത് വീട്ടില്‍ ഉമ്മു സാഹിറ(42) എന്നിവരെ അറസ്റ്റ് ചെയ്തു. കോടതി റിമാന്റ് ചെയ്ത ഉമ്മു സാഹിറയെ രണ്ട് മക്കളോടൊപ്പം റസ്‌ക്യു ഹോമില്‍ താമസിപ്പിച്ചിരിക്കുകയാണ്. ജെയ്‌മോനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
2018 സെപ്തംബര്‍ 26 നാണ് മുഹമ്മദലിയെ മരുതയിലെ ഭാര്യ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഹമ്മദലിയും ഭാര്യയും രണ്ട് ആണ്‍മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. നെഞ്ചു വേദനയെ തുടര്‍ന്ന് മുഹമ്മദലി കുഴഞ്ഞു വീണ് മരിച്ചതായാണ് ഉമ്മുസാഹിറ പറഞ്ഞിരുന്നത്. പിറ്റേന്ന് മുഹമ്മദലിയുടെ മൃതദേഹം ഖബറടക്കി. എന്നാല്‍ പിറ്റേന്ന് മുതല്‍ ഉമ്മുസാഹിറയെയും രണ്ട് മക്കളെയും തൊട്ടടുത്ത ക്വാട്ടേഴ്്‌സില്‍ സ്ത്രീയോടൊപ്പം താമിസിച്ചിരുന്ന ജെയ്‌മോനെയും കാണാതായി. ഇതോടെ സംശയം തോന്നിയ മുഹമ്മദലിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികതകളൊന്നും കണ്ടെത്തിയില്ല. എന്നാല്‍ ആന്തരീകാവയവങ്ങളുടെ പരിശോധനയില്‍ വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയിരുന്നു. എട്ടുമാസം മുമ്പാണ് ഈ പരിശോധനാ ഫലം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് കേസ് പോലീസിന്റെ സി.ബ്രാഞ്ചിന് കൈമാറി.


മുഹമ്മദലിയുടെ മരണത്തിന് ശേഷം നാട്ടില്‍ നിന്ന് മുങ്ങിയിരുന്ന ജെയ്‌മേനെയും ഉമ്മു ഹബീബയെയും കണ്ടെത്താന്‍ മാസങ്ങളായി അന്വേഷണ സംഘം ശ്രമം നടത്തി വരികയായിരുന്നു. ഇതിനിടെ ജെയ്‌മോന്‍ നാട്ടില്‍ വന്നു പോകുന്നതായുള്ള രഹസ്യ വിവരം പോലീസിന് ലഭിച്ചു. ഇവര്‍ തമിഴ്‌നാട്ടിലെ ശിവകാശിയില്‍ താമസിക്കുകയാണെന്നും ജെയ്‌മോന്‍ അവിടെ ബനിയന്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണെന്നും കണ്ടെത്തി. പോലീസ് ശിവകാശിയിലെത്തി ഉമ്മുസാഹിറയെയും മക്കളെയും കസ്റ്റഡിയിലെടുത്തു. എന്നാല്‍ ജെയ്‌മോനെ കണ്ടത്താനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ ദിണ്ഡിഗലില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.അവിടെ മറ്റൊരു സ്ത്രീക്കൊപ്പം താമസിച്ചു വരികയായിരുന്നു.
ഒന്നിച്ചു ജീവിക്കാനായി മുഹമ്മദലിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. മുഹമ്മദലിക്കൊപ്പം വീടിന്റെ മുകള്‍ നിലയില്‍ മദ്യപിച്ച ജെയ്‌മോന്‍ മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. എന്ത് തരത്തിലുള്ള വിഷമാണ് നല്‍കിയതെന്ന് വ്യക്തമായിട്ടില്ല. കുഴഞ്ഞു വീണ മുഹമ്മദലിയെ ജെയ്‌മോനും ഉമ്മു ഹീബീബയും ചേര്‍ന്ന് താഴത്തെ നിലയില്‍ എത്തിച്ചു. തുടര്‍ന്ന് ജെയ്‌മോന്‍ ഇവിടെ നിന്ന് പോയി. രണ്ട് ആണ്‍മക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും അവര്‍ വിവരങ്ങളൊന്നും അറിഞ്ഞില്ല. ഉമ്മുഹബീബ ബന്ധുക്കളെ വിളിച്ചു വരുത്തി. ഡോക്ടറെത്തി പരിശോധിച്ചപ്പോഴേക്കും മുഹമ്മദലി മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കണ്ടെത്തിയത്.
പിറ്റേന്ന് മുഹമ്മദാലിയുടെ മരണാനന്തര ചടങ്ങുകളില്‍ ജെയ്‌മോനും പങ്കെടുത്തിരുന്നു. അടുത്ത ദിവസമാണ് ഇവര്‍ കുട്ടികളെയും കൂട്ടി നാട്ടില്‍ നിന്ന് പോയത്. ജെയ്‌മോനെതിരെ സംസ്ഥാനത്ത് പല ഭാഗങ്ങളിലും കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാളെ ബലാല്‍സംഗക്കേസില്‍ അങ്കമാലി കോടതി ശിക്ഷിച്ചിരുന്നു.ഇയാള്‍ കാളികാവില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *