കൊറോണ പ്രതിരോധം; കേരളത്തിന്റെ നടപടികള്‍ പ്രശംസിച്ച്‌ വാഷിങ്ടണ്‍ പോസ്റ്റ്

കൊറോണ വൈറസ് രോഗം ഇന്ത്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. ചൈനയിലെ വുഹാനില്‍ നിന്ന് വന്ന വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൃത്യമായ ചികില്‍സ നല്‍കി വിദ്യാര്‍ഥികള്‍ സുഖം പ്രാപിച്ചു. ആഴ്ചകള്‍ പിന്നിടുമ്ബോള്‍ കൊറോണ കേസുകള്‍ ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കേരളത്തിന്റെ പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് രോഗവ്യാപനം കുറച്ചത്. ഇതാണ് ലോക മാധ്യമങ്ങള്‍ വാഴ്ത്തുന്നത്. കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഓരോന്നും എടുത്തുപറഞ്ഞ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ലോകത്തെ വന്‍ ശക്തി രാജ്യങ്ങള്‍ പോലും കൊറോണ വൈറസിന് മുന്നില്‍ പകച്ചുനില്‍ക്കുമ്ബോഴാണ് കേരളത്തിന്റെ വിജയം. ഇറ്റലി, സ്‌പെയിന്‍, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍, ചൈന, അമേരിക്ക തുടങ്ങിയ വന്‍ ശക്തി രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ആയിരങ്ങളാണ് രോഗം ബാധിച്ച്‌ മരിച്ചത്. എന്നാല്‍ കേരളത്തില്‍ നാമമാത്രമായ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ വ്യാപനവും കേരളത്തില്‍ കുറവാണ്. വിദേശത്ത് നിന്ന് വന്നവരിലൂടെയാണ് കേരളത്തില്‍ രോഗം വ്യാപിച്ചത്. അവരെ കണ്ടെത്തി ക്വാറന്റൈന്‍ ചെയ്യുകയും കൃത്യമായ ചികില്‍സ നല്‍കുകയും ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്താണ് കേരളം കൊറോണ വൈറസിനെ പ്രതിരോധിച്ചത്.

ഇക്കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ പ്രശംസ. പ്രതിരോധ മാര്‍ഗങ്ങള്‍, ക്വാറന്റൈന്‍ ചെയ്യല്‍, റൂട്ട് മാപ്പ് തയ്യാറാക്കി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കല്‍, സമ്ബര്‍ക്ക സാധ്യതയുള്ളവരെ കണ്ടെത്തി പ്രത്യേകം നിരീക്ഷിക്കല്‍, കൃത്യമായ പരിശോധന എന്നിവയെല്ലാം കേരളത്തില്‍ നടപ്പാക്കിയതു കൊണ്ടാണ് രോഗ വ്യാപനം ഒരുപരിധി വരെ തടയാന്‍ സാധിച്ചത്.

സംസ്ഥാനത്തെ ഉയര്‍ന്ന സാക്ഷരത ഇന്ത്യയിലെ മികച്ച പൊതു ജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ സഹായിച്ചുവെന്നും വാഷിങ്ടണ്‍ പോസ്റ്റ് വിലയിരുത്തുന്നു. 34 ശതമാനം പേര്‍ക്ക് രോഗവിമുക്തി നേടാന്‍ സാധിച്ചതും കേരളത്തിന്റെ വിജയമാണ്. കുടിയേറ്റ തൊഴിലാളികള്‍ക്ക് സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയതും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *