മോസ്കോ: കാണാതായ 36 വയസ്സുകാരന്റെ മൃതദേഹാവശിഷ്ടങ്ങള്‍ അയല്ക്കാരന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. സംഭവത്തില്‍ അയല്‍ക്കാരനായ 66 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മൂന്നുപേരെ കൊലപ്പെടുത്തിയതായി സംശയമുണ്ടെന്നും പ്രതിയുടെ വീട്ടിലെ രഹസ്യ അറയില്‍നിന്ന് മറ്റ് രണ്ട് പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
റഷ്യയിലെ സൈബീരിയയിലെ സെവര്നോയ് സ്വദേശി വിക്ടര്‍ സാക്കറോവിനെയാണ് പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇയാളുടെ അയല്‍ക്കാരനായ പീറ്റര്‍ ലൈസിവാനിയെ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ വിക്ടറിന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുമ്ബാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് പീറ്ററിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ സൈക്കിള്‍ അയല്‍ക്കാരനായ വിക്ടറിന്റെ വീട്ടുവളപ്പിലുണ്ടെന്നും ഭാര്യ പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തുന്നതിനിടെയാണ് പീറ്ററിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പൂന്തോട്ടത്തില്‍നിന്ന് ആദ്യം അറുത്തെടുത്ത ജനനേന്ദ്രിയമാണ് കണ്ടെടുത്തത്.
പിന്നാലെ ശുചിമുറിയ്ക്ക് സമീപത്തുനിന്ന് മറ്റുഭാഗങ്ങളും കിട്ടി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ രഹസ്യ ഭൂഗര്‍ഭ അറയില്‍നിന്ന് മറ്റ് രണ്ടുപേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം കാണാതായ 63 വയസ്സുകാരന്റെയും മൂന്ന് വര്‍ഷം മുമ്ബ് കാണാതായ 53 കാരന്റെയും അസ്ഥികൂടങ്ങളാണിതെന്നാണ് പൊലീസിന്റെ സംശയം. അതേസമയം ഒരു സംഭവത്തെക്കുറിച്ചും പ്രതി ഇതുവരെ പൊലീസിനോട് ഒന്നും പറഞ്ഞിട്ടില്ല.
അയല്‍ക്കാരനായ പീറ്ററിന്റെ കൊലപാതകത്തിലും തനിക്ക് പങ്കില്ലെന്നാണ് പ്രതിയായ വിക്ടറിന്റെ വാദം. സംഭവദിവസം പീറ്ററിനോടൊപ്പം മദ്യപിച്ചിരുന്നതായും എന്നാല്‍ അതിനുശേഷം പീറ്റര്‍ വീട്ടിലേക്ക് പോയെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
ആക്രി കച്ചവടക്കാരനായ വിക്ടര്‍ നേരത്തെ ഒരു കൊലപാതക കേസില്‍ 15 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചയാളാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ നേരത്തെ ശിക്ഷിക്കപ്പെട്ടത്.
