സമഗ്ര വ്യക്തി വികാസത്തിന് ദേശീയ വിദ്യാഭ്യസ നയം
സഹായിക്കും: ഡോ.എം.അബ്ദുള്‍ സലാം

മലപ്പുറം: വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയതെന്ന് കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം അഭിപ്രായപ്പെട്ടു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ നടത്തിയ വെബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമിക തലത്തില്‍ പരീക്ഷകള്‍ക്കുള്ള അമിത പ്രാധാന്യം ഒഴിവാക്കി കുട്ടികളുടെ അഭിരുചികള്‍ വളര്‍ത്തി വ്യത്യസ്ഥ രംഗങ്ങളില്‍ മികച്ച സേവനം നല്‍കാന്‍ കഴിയുന്ന പ്രതിഭകളെ വളര്‍ത്തിയെടുക്കാനാണ് ഈ നയം ശ്രദ്ധ നല്‍കുന്നത്. വര്‍ഷങ്ങളായി തുടരുന്ന ബ്രിട്ടീഷ് ശൈലിയിലുള്ള വിദ്യാഭ്യാസത്തെ പൊളിച്ചെഴുതി അമേരിക്കന്‍ ശൈലിയിലേക്ക് മാറുന്നത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. പ്രാഥമിക തലത്തിലെ കുറഞ്ഞ കരിക്കുലം കുട്ടികളുടെ നൈസര്‍ഗിക കഴിവുകള്‍ വളര്‍ത്താന്‍ പര്യാപ്തമാണ്. ‘ബാഗ് രഹിത ദിനങ്ങള്‍’ എന്ന ആശയമെല്ലാം ഇതിന്റെ ഭാഗമാണ്. ജിഡീപിയുടെ 6 ശതമാനം വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റിവച്ചത് വിപ്ലവകരമായ തീരുമാനം ആണ്. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു മാസം 3000 രൂപ സര്‍ക്കാര്‍ നല്‍കുന്നതിന് തുല്യമാണ് ഈ നീക്കിയിരുപ്പ്. വിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം വിളിച്ചോതുന്നതാണ് ഇത്. കൂടാതെ നിലവാരമുള്ള അധ്യാപകരെ വാര്‍ത്തെടുക്കാനും മികച്ച പഠനാന്തരീക്ഷം ഒരുക്കാനും ശ്രദ്ധിച്ചിട്ടുള്ള വിദ്യാഭ്യാസ നയം മികച്ച പൗരന്മാരെ വാര്‍ത്തെടുക്കാന്‍ പര്യാപ്തമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലപ്പുറം ജില്ലയിലെ സി.ബി.എസ്.ഇ സ്‌കൂളുകളുടെ സംഘടനയായ സെന്‍ട്രല്‍ സഹോദയയുമായി സഹകരിച്ചാണ് വെബിനാര്‍ സംഘടിപ്പിച്ചത്. റീജ്യണല്‍ ഔട്ട്‌റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ.ബീന, സി.ബി.എസ്.ഇ മലപ്പുറം സിറ്റി കോര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ്, സെക്രട്ടറി, സെന്‍ട്രല്‍ സഹോദയ സി.സി. അനീഷ് കുമാര്‍, സുനിത നായര്‍, ജോയിന്റ് സെക്രട്ടറി വയനാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ പ്രജിത്ത് കുമാര്‍, ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ഉദയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയിലെ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിന്ന് അമ്പതോളം പ്രിന്‍സിപ്പള്‍മാര്‍ വെബിനാറില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *