സ്മൃതി ഇറാനിക്ക് നേരെ കോണ്‍ഗ്രസ് പ്രതിഷേധം; വാരാണസിയില്‍ വാഹനവ്യൂഹം തടഞ്ഞു, സംഘര്‍ഷം

ഡല്‍ഹി : കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് നേരെ കോണ്‍ഗ്രസ് പ്രതിഷേധം. വാരാണസിയില്‍ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. സ്മൃതി ഇറാനി ഗോ ബാക്ക്, ഞങ്ങള്‍ക്ക് വേണ്ടത് നീതി തുടങ്ങിയ മുദ്രാവാക്യങ്ങളോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തെ വളയുകയായിരുന്നു.

ഇതേത്തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകരെ നീക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഹാഥ് രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ പോകുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു.

മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുകയല്ല രാഹുലിന്റെ യാത്രയുടെ ലക്ഷ്യം. അത് വെറും രാഷ്ട്രീയ നാടകം മാത്രമാണെന്നാണ് സ്മൃതി പറഞ്ഞത്. ജനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ തന്ത്രം അറിയാം. അതുകൊണ്ടാണ് 2019 ലെ തെരഞ്ഞെടുപ്പില്‍ ജനം ബിജെപിയെ പിന്തുണച്ചത് എന്നും സ്മൃതി ഇറാനി പറഞ്ഞു.

കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വീണ്ടും പോകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ഇതിനായി രാഹുല്‍ ഹാഥ്‌രസിലേക്ക് തിരിച്ചു. ഇതേത്തുടര്‍ന്ന് നോയിഡ ദേശീയ പാത പൊലീസ് അടച്ചിരിക്കുകയാണ്.

ഹാഥ് രസിലെ ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണുന്നതിന് ലോകത്തെ ഒരു ശക്തിക്കും തന്നെ തടയാനാകില്ലെന്ന് രാഹുല്‍ഗാന്ധി രാവിലെ അഭിപ്രായപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *