തിരുവനന്തപുരം: വഴിയോര വിശ്രമ പദ്ധതിയില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു സ്വകാര്യ കമ്ബനിയുമായി പദ്ധതിക്കു വേണ്ടി സര്‍ക്കാര്‍ ധാരണയിലെത്തി. പദ്ധതിയില്‍ ഭൂമിയേറ്റെടുക്കലില്‍ അടക്കം കളളക്കളികളുണ്ട്. പൊതുമരാമത്ത് വകുപ്പും നോര്‍ക്കയുംപ്രത്യേക ഉത്തരവ് പദ്ധതിക്കുവേണ്ടി പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ റവന്യു മന്ത്രി തന്നെ പദ്ധതിക്കെതിരെ സര്‍ക്കാരിന് കത്ത് നല്‍കി. ഈ പദ്ധതിയ്ക്കായി ചട്ടപ്പടി ചെയ്യേണ്ടതായ കാര്യങ്ങള്‍ ചെയ്‌തിട്ടില്ല. പദ്ധതിയെ കുറിച്ച് മന്ത്രിസഭയില്‍ ചര്‍ച്ച നടന്നിട്ടില്ല.
സ്വകാര്യവ്യക്തികള്‍ക്ക് സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു. ഈ പദ്ധതിയുടെ 26 ശതമാനം ഓഹരി സ്വകാര്യ വ്യക്തികള്‍ക്കാണ്. ഇത്തരം സംരംഭങ്ങള്‍ നടത്തി പരിചയമുളള ഐ.ഒ.സി ഈ പദ്ധതിയില്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ച് കത്ത് നല്‍കിയെങ്കിലും സര്‍ക്കാര്‍ അവര്‍ക്ക് എന്തുകൊണ്ട് കരാര്‍ നല്‍കിയില്ല? അബ്ദുളള, ഷാജി ജോര്‍ജ് എന്നിവരെ പദ്ധതിക്കായി തിരഞ്ഞെടുത്ത മാനദണ്ഡമെന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഈ പദ്ധതിയുടെ എം.ഓ.യു പുറത്ത് വിടണമെന്നും, റവന്യു മന്ത്രിയുടെ അഭിപ്രായം കേള്‍ക്കാത്തത് എന്തു കൊണ്ടാണെന്നും, ഈ പദ്ധതിക്ക് കാബിനറ്റ് അംഗീകാരമുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഈ സര്‍ക്കാര്‍ അവസാനകാലത്ത് ലക്ഷക്കണക്കിന് സര്‍ക്കാര്‍ ഭൂമി സ്വന്തക്കാര്‍ക്കും വേണ്ടവര്‍ക്കും എഴുതി കൊടുക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. ഇതിനുദാഹരണമായി ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ 5 സെന്റ് ഭൂമി എംപ്ളോയിസ് കോ ഓപറേറ്റീവ് സൊസൈറ്രിക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
