ചികിത്സാ സഹായത്തിന് അപേക്ഷിക്കാം; ധനസഹായ മാര്‍ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ രോഗികള്‍ക്കായുള്ള ചികിത്സാ സഹായത്തിന് അപേക്ഷിക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ധനസഹായം ലഭിക്കുന്നതിനുള്ള മാര്‍ഗരേഖ റവന്യു വകുപ്പ് പുറത്തിറക്കി.

വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ കൂടാത്ത ഗുരുതര രോഗികള്‍ക്കു ചികിത്സാ സഹായത്തിന് അപേക്ഷിക്കാം. ഒരാള്‍ക്ക് ഒരിക്കല്‍ മാത്രമേ അനുവദിക്കൂ. എന്നാല്‍ കാന്‍സര്‍, വൃക്കരോഗങ്ങള്‍ക്കു ചികിത്സയില്‍ കഴിയുന്നവര്‍ക്കു ധനസഹായം ലഭിച്ചു രണ്ട് വര്‍ഷത്തിനു ശേഷം വീണ്ടും അപേക്ഷിക്കാം.

ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാസഗൃഹങ്ങളും ചെറുകിട കച്ചവട സ്ഥാപനങ്ങളും തീപിടിത്തത്തില്‍ നശിച്ചാലും വള്ളം, ബോട്ട്, മത്സ്യബന്ധനോപാധികള്‍ എന്നിവയ്ക്കു നാശനഷ്ടമുണ്ടായാലും സഹായം ലഭിക്കും. പ്രകൃതിക്ഷോഭ നാശനഷ്ടങ്ങള്‍ക്കും കലക്ടറുടെ ശുപാര്‍ശയില്‍ സഹായം കിട്ടും. ഇതു ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിക്കും.

cmo.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷിക്കാം. എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരുടെ ഓഫിസ് മുഖേനയും മുഖ്യമന്ത്രി / റവന്യു മന്ത്രിയുടെ ഓഫിസില്‍ തപാല്‍/ ഇ-മെയില്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. ആവശ്യമായ രേഖകള്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല വില്ലേജ് ഓഫിസര്‍മാര്‍ക്കാണ്. പോരായ്മകള്‍ വില്ലേജ് ഓഫിസര്‍മാര്‍ അപേക്ഷകരെ അറിയിക്കണം. രേഖകള്‍ ഇല്ലാത്ത അപേക്ഷ മാറ്റിവയ്ക്കുന്നതായി അപേക്ഷകന് എസ്‌എംഎസ് ലഭിക്കും. പോര്‍ട്ടലിലൂടെ അപേക്ഷയുടെ സ്ഥിതി പരിശോധിച്ചു കുറവുള്ള രേഖകള്‍ അപ്ലോഡ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *