ഹിന്ദുത്വം എന്നത് അപകര്‍ഷതാ ബോധത്തോടെ ഉച്ചരിക്കേണ്ട വാക്കല്ല; മുരളീധരന്‍

കോഴിക്കോട്: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമലയും സ്വര്‍ണക്കടത്തും ഉള്‍പ്പടെയുളളവ ബി ജെ പി പ്രചാരണ ആയുധമാക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്ര ഏജന്‍സികളുടെ കേരളത്തിലെ അന്വേഷണം അവസാനിച്ചിട്ടില്ല. അന്വേഷണം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥിന് മാത്രമായി ഒരു ഹിന്ദുത്വ രാഷ്ട്രമില്ലെന്നും ബി ജെ പിയുടെ പൊതു രാഷ്ട്രീയ നിലപാട് തന്നെയാണ് അതെന്നും മുരളീധരന്‍ വ്യക്തമാക്കി.

സംസ്ഥാനം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായക ശക്തിയാകും ബി ജെ പി. പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാത്രം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. കേരളത്തില്‍ രണ്ട് മുന്നണികളെയും പരാജയപ്പെടുത്തി കാര്യക്ഷമതയുടെയും സുതാര്യതയുടെയും മുഖമുദ്ര‌യായി മാറുന്ന ഭരണമാണ് ബി ജെ പി ലക്ഷ്യമിടുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

ബി ജെ പിയുടെ എല്ലാ നേതാക്കളും ദേശീയതയുടെ രാഷ്ട്രീയം ഉയര്‍ത്തുന്നവരാണ്. ഹിന്ദുത്വം എന്നത് അപകര്‍ഷതാ ബോധത്തോടെ ഉച്ചരിക്കേണ്ട വാക്കല്ല. ഈ നാട്ടിലെ സാധാരണ പൗരന്റെ വികാരം ഉള്‍ക്കൊളളുന്നവരാണ് ബി ജെ പി നേതാക്കളെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *