പ്രവാസികള്‍ക്ക് ഇരട്ട കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ്; കേന്ദ്ര സര്‍ക്കാര്‍ നിലപാട് നീതീകരിക്കാനാകില്ല -നവോദയ ജിദ്ദ

ജിദ്ദ: വിദേശങ്ങളില്‍ നിന്ന് നാട്ടിലെത്തുന്ന പ്രവാസികള്‍ ഇന്ത്യയിലേക്ക്‌ യാത്ര ചെയ്യാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.റ്റി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്ന് നവോദയ ജിദ്ദ പ്രസ്താവനയില്‍ പറഞ്ഞു.

ഏകദേശം 5000 ഇന്ത്യന്‍ രൂപയോളം ചിലവഴിച്ചു വേണം ഗള്‍ഫ് രാജ്യങ്ങളില്‍ ടെസ്റ്റ്‌ നടത്താന്‍. പ്രസ്തുത സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ നാട്ടില്‍ 1700 രൂപ ചിലവഴിച്ചു വീണ്ടുമൊരു ടെസ്റ്റ്‌ ചെയ്യണം എന്നത് നീതീകരിക്കാനാവുന്നതല്ല. ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ അടക്കം ഈ വലിയ തുക കണ്ടെത്തേണ്ട ദുരവസ്ഥയിലാണ് ഇപ്പോള്‍. ഇത് പ്രവാസികളോടുള്ള വെല്ലുവിളിയാണ്.

ഒന്നുകില്‍ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിലെ സാധാരണ കോവിഡ് ടെസ്റ്റ് ഫലങ്ങള്‍ അംഗീകരിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറായി നാട്ടിലെ ടെസ്റ്റുകള്‍ ഒഴിവാക്കണം. അതല്ലെങ്കില്‍ യാത്രക്കാര്‍ പുറപ്പെടുന്ന രാജ്യങ്ങളില്‍ നിന്നുള്ള ടെസ്റ്റ് നിബന്ധന ഒഴിവാക്കി നാട്ടിലെത്തുമ്ബോള്‍ മാത്രം ടെസ്റ്റ് നടത്തിയാല്‍ മതി എന്ന് വെക്കണം.

തുടര്‍ച്ചയായി 72 മണിക്കൂറിനുള്ളില്‍ ഇരട്ട ടെസ്റ്റുകള്‍ എന്ന അമിത ഭാരം പ്രവാസികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന നടപടിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് നവോദയ ജിദ്ദ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *