ലൈംഗികാരോപണം; ബി ജെ പി നേതാവും കര്‍ണാടക മന്ത്രിയുമായ രമേഷ് ജര്‍കിഹോളി രാജിവെച്ചു

ബംഗളൂരു: കര്‍ണാടകയില്‍ ലൈംഗികാരോപണ വിവാദത്തില്‍ കുടുങ്ങിയ ബി ജെ പി നേതാവും മന്ത്രിയുമായ രമേഷ് ജര്‍കിഹോളി രാജിവെച്ചു. കഴിഞ്ഞദിവസമാണ് ജര്‍കിഹോളിക്കെതിരെയുള്ള ലൈംഗികാരോപണ വിഡിയോ പുറത്തെത്തിയത്. എന്നാല്‍ വിഡിയോ വ്യാജമാണെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ രാഷ്ട്രീയം വിടുമെന്നും ആയിരുന്നു വിഡിയോ പുറത്തുവന്നതിനു പിന്നാലെ ജര്‍കിഹോളിയുടെ പ്രതികരണം.

അതിനിടെ ബുധനാഴ്ച ജര്‍കിഹോളി രാജിക്കത്ത് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കൈമാറുകയായിരുന്നു. ജര്‍കിഹോളിയുടെ രാജി സ്വീകരിച്ച യെദ്യൂരപ്പ, അത് ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചു. യെദ്യൂരപ്പ സര്‍കാരില്‍ ജലവിഭവ വകുപ്പിന്റെ ചുമതലയായിരുന്നു ജര്‍കിഹോളി വഹിച്ചിരുന്നത്. തനിക്കെതിരായ ആരോപണം സത്യത്തില്‍ നിന്ന് ഏറെ അകലെ ആണെന്നും സത്യസന്ധമായ അന്വേഷണം നടക്കേണ്ടതിനാല്‍ ധാര്‍മികത മുന്‍നിര്‍ത്തി രാജിവെക്കുകയാണെന്നുമാണ് രാജിക്കത്തില്‍ ജര്‍കിഹോളി പറഞ്ഞിരിക്കുന്നത്.
ബംഗളൂരുവിലെ സാമൂഹിക പ്രവര്‍ത്തകനും നാഗരിക ഹക്കു ഹോരാട്ട സമിതി പ്രസിഡന്റുമായ ദിനേഷ് കല്ലഹള്ളിയാണ് ജര്‍കിഹോളിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അശ്ലീല വിഡിയോ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. സര്‍കാര്‍ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി യുവതിയെ ചൂഷണം ചെയ്തതുവെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമിഷണര്‍ക്ക് ദിനേഷ് കല്ലഹള്ളി പരാതിയും നല്‍കിയിട്ടുണ്ട്.

നേരത്തേ കോണ്‍ഗ്രസ് നേതാവും രണ്ടുതവണ മന്ത്രിയുമായ രമേശ് ജാര്‍കിഹോളി കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യകക്ഷി സര്‍കാരിനെ മറിച്ചിട്ട് ബി ജെ പിയിലേക്ക് ചുവടുമാറിയ എം എല്‍ എമാരിലൊരാളാണ്. ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി വിജയിച്ച ശേഷം മന്ത്രിയാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *