കുംഭമേള വെട്ടിച്ചുരുക്കി പ്രതീകാത്മകമായി നടത്തണമെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിനിടെ നടക്കുന്ന ഉത്തരാഖണ്ഡിലെ കുംഭമേള വെട്ടിച്ചുരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യം ആവശ്യപ്പെട്ട് സ്വാമി അവധേശാനന്ദ് ഗിരിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചു. കുംഭമേള നടത്തുന്ന സന്ന്യാസി മഠങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മഠങ്ങളിലൊന്നായ ജുന അഖാഡയുടെ നേതൃത്വം വഹിക്കുന്ന വ്യക്തിയാണ് സ്വാമി അവധോശാനന്ദ് ഗിരി.

കുംഭമേള പ്രതീകാത്മകമായി മാത്രം നടത്തിയാല്‍ മതിയെന്നും, രണ്ട് ഷാഹി സ്‌നാനുകള്‍ അവസാനിച്ച സാഹചര്യത്തില്‍ ഇനി ചടങ്ങുകള്‍ വെട്ടിച്ചുരുക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു. മോദിയുടെ അഭ്യര്‍ത്ഥന സ്വീകരിക്കുന്നതായി സ്വാമി അവധേശാനന്ദ് ഗിരിയും പ്രതികരിച്ചു.

കുംഭമേള അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സന്നാസികള്‍ സര്‍ക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കുംഭമേള അവസാനിപ്പിക്കാനുളള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂവായിരത്തോളം പേര്‍ക്കാണ് ഹരിദ്വാറില്‍ കൊവിഡ് ബാധിച്ചത്. ഇതില്‍ 80 പുരോഹിതര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കുംഭമേള നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സന്ന്യാസി സംഘടനകള്‍ക്കുളളില്‍ തന്നെ എതിര്‍പ്പുണ്ടായിരുന്നു. സന്ന്യാസി സംഘടനകള്‍ തന്നെ ചര്‍ച്ച ചെയ്‌ത് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കട്ടെയെന്നായിരുന്നു ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നിലപാട്. അതിനിടെയാണ് പ്രധാനമന്ത്രി വിഷയത്തില്‍ സമയോചിതമായ ഇടപെടല്‍ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *