പശു സംരക്ഷകര്‍ അക്രമവുമായി വീണ്ടും നിരത്തില്‍

ന്യൂഡല്‍ഹി: ഒരിടവേളയ്ക്കു ശേഷം പശു സംരക്ഷകര്‍ അക്രമവുമായി നിരത്തിലിറങ്ങി. ഇത്തവണ രാജ്യതലസ്ഥാനത്തായിരുന്നു സംഭവം. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പ്രേം നഗറിലെ മദ്രസയ്ക്കു സമീപം വ്യാഴാഴ്ച പശു സംരക്ഷകരുടെ മര്‍ദനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഈദ് ദിനത്തില്‍ അറുത്ത കാളകളുടെ മാംസാവശിഷ്ടം മാറ്റുന്നതിനിടെയായിരുന്നു മര്‍ദനം. മിനിലോറിയില്‍ മാംസാവശിഷ്ടവുമായിപോയ രണ്ടുപേരെ പശു സംരക്ഷകര്‍ തടഞ്ഞ് മര്‍ദിക്കുകയായിരുന്നു. ലോറിയില്‍നിന്നും പിടിച്ചിറക്കിയ ശേഷം വിവസ്ത്രരാക്കി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചു. ഏകദേശം 24 ഓളം ആളുകള്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ഹാഫീസ് അബ്ദുള്‍ ഖാലിദ് (25), അലി ഹസന്‍ (35) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച വൈകുന്നേരം 7.30 ന് മാലിന്യങ്ങള്‍ ചാക്കിലാക്കി മിനി ലോറിയില്‍ കയറ്റുമ്പോള്‍ പ്രദേശവാസികളായ രണ്ട് യുവാക്കള്‍ ബൈക്കിലെത്തി ഖാലിദിനെയും അലിയേയും തടഞ്ഞു. ബൈക്കിലെത്തിയവര്‍ അറിയിച്ചതനുസരിച്ച് കൂടുതല്‍ പേര്‍ എത്തുകയും ക്രൂരമര്‍ദനം അരങ്ങേറുകയും ചെയ്തു. ആറു കാറുകളിലാണ് അക്രമികള്‍ എത്തിയത്. ഇതില്‍ ഒരു കാര്‍ മിനിലോറിയുടെ മുന്നില്‍ വിലങ്ങിയിടുകയും ഖാലിദിനെയും അലിയേയും വലിച്ചിറക്കുകയും ചെയ്തു. കാളകളുടെ മാംസാവശിഷ്ടമാണെന്ന് ഖാലിദും അലിയും കരഞ്ഞുപറഞ്ഞിട്ടും അക്രമികള്‍ അംഗീകരിച്ചില്ല.സംഭവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തില്‍ ഗുരുതര പരിക്കേറ്റ ഖാലിദിനെയും അലിയേയും സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *