ബി.ജെ.പിക്കെതിരെയുള്ള പോരാട്ടം, ഇനി മൃദുസമീപനം ഉണ്ടാകില്ല: പുതിയ നീക്കങ്ങളെ കുറിച്ച്‌ കെ. മുരളീധരന്‍

കോഴിക്കോട്: കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ബി.ജെ.പിയോട് മൃദുസമീപനം കോണ്‍ഗ്രസ് അവലംബിക്കുന്നു എന്ന ദുഷ്‌പേര് പാര്‍ട്ടിക്കുണ്ടാതായും, അതിനാലാണ് ന്യൂനപക്ഷങ്ങള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് എതിരായ സമീപനം സ്വീകരിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. ആ പിഴവ് പുതിയ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രനയങ്ങള്‍ക്കെതിരെയും ബി.ജെ.പിക്കെതിരെയുമുള്ള നീക്കങ്ങളുടെ നേതൃത്വം കോണ്‍ഗ്രസ് ആണ് ഏറ്റെടുക്കേണ്ടതെന്നും, പുതിയ നേതൃത്വത്തിന് അതിന് കഴിയും എന്നാണ് തന്റെ വിശ്വാസമെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി. ഹൈക്കമാന്‍ഡ് തീരുമാനത്തിനൊപ്പം നിലകൊള്ളാനാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം എന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് അതിപ്രസരത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന പുതിയ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ പരാമര്‍ശത്തോട് പൂര്‍ണ്ണ പിന്തുണയാണെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. ഗ്രൂപ്പുകള്‍ ഇല്ലാതായത് സ്വാഗതാര്‍ഹമാണ്, അതിന്റെ പേരില്‍ പുതിയ ഗ്രൂപ്പുണ്ടാകരുതെന്നും കെ. മുരളീധരന്‍ പറഞ്ഞു. ജംബോ കമ്മറ്റികള്‍ പിരിച്ചുവിടുമെന്ന തീരുമാനത്തെയും അദ്ദേഹം സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *