വീട്ടുകാരെ ഉപേക്ഷിച്ച്‌ സജിത റഹ്‌മാനൊപ്പം ഇറങ്ങിപ്പോയി: 10 വര്‍ഷം ഒളിച്ച്‌ കഴിഞ്ഞത് യുവാവിന്റെ വീട്ടില്‍, ഒടുവില്‍ ട്വിസ്റ്റ്

നെന്മാറ: പത്ത് വര്‍ഷം മുന്‍പ് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി പോലീസ്. അയല്‍വാസിയായ യുവാവിനൊപ്പം പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടി ഇറങ്ങിപ്പോവുകയായിരുന്നു. യുവാവിന്റെ വീട്ടില്‍ തന്നെയായിരുന്നു ഇക്കാലമത്രെയും പെണ്‍കുട്ടി ഒളിച്ച്‌ കഴിഞ്ഞിരുന്നത്. യുവാവിന്റെ വീട്ടുകാരോ പോലീസോ സംഭവമറിഞ്ഞില്ല. അയിലൂര്‍ കാരക്കാട്ടുപറമ്ബ് മുഹമ്മദ് ഖനിയുടെ മകന്‍ റഹ്മാനാണ് (34) സമീപവാസിയായ വേലായുധന്റെ മകള്‍ സജിതയെ (28) വീട്ടില്‍ ഇത്രയും കാലം ഒളിപ്പിച്ചത്.

2010 ഫെബ്രുവരിയാണ് കേസിനാസ്പദമായ സംഭവം. 24കാരനായ റഹ്മാന്‍ 18കാരിയായ സജിതയുമായി പ്രണയത്തിലായിരുന്നു. സജിതയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തോട് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. ഇതോടെ, സജിത വീടുവിട്ടിറങ്ങി റഹ്മാന്റെയടുത്തെത്തി. സൗകര്യങ്ങളൊന്നുമില്ലാതിരുന്ന ചെറിയ വീടായിരുന്നു റഹ്‌മാന്റേത്. സജിതയെ കാണാതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. റഹ്‌മാനുമായി ബന്ധമുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞതോടെ പോലീസ് റഹ്‌മാനെയും ചോദ്യം ചെയ്തു. സജിത മിസ്സിംങ് കേസില്‍ പലതവണ പോലീസ് റഹമാനെ ചോദ്യം ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, കാര്യമായ തുമ്ബൊന്നും കിട്ടിയില്ല. അങ്ങനെ സജിതയെ പതിയെ എല്ലാവരും മറന്നു.

റഹ്‌മാന്റെ വീട്ടില്‍ തന്നെയായിരുന്നു അച്ഛനും അമ്മയും സഹോദരങ്ങളും പോലുമറിയാതെ യുവതി ഇത്രയും കാലം താമസിച്ചത്. യുവാവ് പുറത്തിറങ്ങുമ്ബോഴെല്ലാം മുറി പ്രത്യേകതരം ലോക്കുപയോഗിച്ച്‌ പൂട്ടും. ആരും തന്നെ മുറിക്കകത്തേക്ക് പ്രവേശിച്ചിരുന്നില്ല. ജനലിന്റെ പലക നീക്കിയാല്‍ പുറത്തുകടക്കാന്‍ കഴിയുന്ന സംവിധാനവുമുണ്ട്. രാത്രി ആരുമറിയാതെ ഇതുവഴി പുറത്തുകടന്നാണ് യുവതി പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. 10 വര്‍ഷത്തോളം ഈ വീട്ടില്‍ തന്നെയായിരുന്നു സജിതയും കഴിഞ്ഞിരുന്നത്. തൊട്ടടുത്ത് തന്നെ മകള്‍ ഒളിച്ച്‌ കഴിയുന്നുണ്ടെന്നത് സജിതയുടെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല.

പഠനം അവസാനിപ്പിച്ച്‌ പിന്നീട് റഹ്‌മാന്‍ ജോലിക്ക് പോയി തുടങ്ങി. ഇലക്‌ട്രീഷ്യനായ റഹ്മാന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജോലിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി. വിത്തിനശേരിയില്‍ വാടക വീടെടുത്തു. ശേഷം സ്വന്തം വീട്ടിലെത്തി രാത്രിയില്‍ സാജിതയെ ആരുമറിയാതെ വാടക വീട്ടിലെത്തിച്ചു. ഇരുവരും ഒരുമിച്ച്‌ താമസം ആരംഭിച്ചു. പുതുജീവിതം കെട്ടിപ്പെടുത്താനുള്ള ശ്രമമായിരുന്നു. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇയാളെ കുറിച്ച്‌ വിവരം ലഭിക്കാതെ വന്നപ്പോള്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. മൂന്നുമാസം അന്വേഷണം നടത്തിയെങ്കിലും പൊലീസിന് കണ്ടെത്താനായില്ല.

ലോക്ക് ഡൗണിനിടെ സഹോദരന്‍ നെന്മാറയില്‍ വച്ച്‌ അവിചാരിതമായി റഹ്മാനെ കണ്ടു. വിവരം പോലീസിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ റഹമാനെ കസ്റ്റഡിയില്‍ എടുത്ത്. ചോദ്യം ചെയ്ത തുടങ്ങിയപ്പോഴാണ് സാജിതയെ കുറിച്ച്‌ തുറന്നു പറഞ്ഞത്. തുടര്‍ന്ന് സജിതയെയും കണ്ടെത്തി. ഇരുവരെയും പൊലീസ് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി. റഹ്‌മാനോപ്പം ജീവിക്കാനാണ് താല്‍പ്പര്യമെന്ന് യുവതി പറഞ്ഞതോടെ കോടതി ഇവരെ വെറുതെ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *