‘ഒരാള്‍ക്കും എന്നെ തടയാനാകില്ല’; പാര്‍ട്ടി തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച്‌ ശശികല

പാര്‍ട്ടി ഭാരവാഹികളെ എഐഎഡിഎംകെ പുറത്താക്കിയതിനു പിറകെ പ്രതികരണവുമായി മുന്‍ ജനറല്‍ സെക്രട്ടറി വികെ ശശികല. പ്രവര്‍ത്തകര്‍ ദുഃഖിക്കേണ്ടതില്ലെന്നും പാര്‍ട്ടിയെ താന്‍ തിരിച്ചുപിടിക്കുമെന്നും ശശികല വ്യക്തമാക്കി. ശശികലയുമായി ബന്ധം ആരോപിച്ചാണ് ൧൬ ഭാരവാഹികളെ എഐഎഡിഎംകെ പുറത്താക്കിയത്.

പാര്‍ട്ടി നടപടിക്കു പിറകെയാണ് അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് വീണ്ടും ശശികലയുടെ ശബ്ദരേഖ പുറത്തെത്തിയത്. ആര്‍ക്കും തന്നെ തടയാനാകില്ലെന്നും എഐഎഡിഎംകെയെ താന്‍ തിരിച്ചുപിടിക്കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകനായ ഗുബേന്ദ്രനോട് സംസാരിക്കവെ ശശികല വ്യക്തമാക്കി.

സമാനമായ സംഭവങ്ങള്‍ 1987ലും 1989ലും സംഭവിച്ചിട്ടുണ്ട്. കേഡര്‍മാരുടെ പിന്തുണയോടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിച്ചത് ചരിത്രമാണ്. അതുകൊണ്ട് ആശങ്കപ്പെടേണ്ട കാര്യമില്ല. എല്ലാ കാര്യങ്ങളും പരിഹരിക്കപ്പെടും-ശശികല ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ചേര്‍ന്ന എഐഎഡിഎംകെ ഉന്നതതല യോഗത്തിലാണ് പാര്‍ട്ടി നേതൃത്വം ശശികലയ്‌ക്കെതിരായ നീക്കം കടുപ്പിച്ചത്. ശശികലയുമായി സംസാരിച്ചാല്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും യോഗം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി 16 പാര്‍ട്ടി ഭാരവാഹികളെ പുറത്താക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം കണ്ടാണ് പാര്‍ട്ടി അധികാരം തിരിച്ചുപിടിക്കാന്‍ ശശികല നീക്കം നടത്തുന്നതെന്ന് സംയുക്ത പ്രസ്താവനയില്‍ മുതിര്‍ന്ന നേതാക്കളായ എടപ്പാടി പളനിസാമിയും ഒ പന്നീര്‍ശെല്‍വവും ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *