പത്തനംതിട്ട വട്ടകപ്പാറമല വനം കൊള്ളക്കേസിന്റെ ഭാഗമായി നടന്ന അന്വേഷണങ്ങളില് പ്രതിപ്പട്ടികയില് മാറ്റമുണ്ടായത് രണ്ട് തവണ. ഡെല്‍റ്റ ഗ്രൂപ്പ് വനം കയ്യേറിയതായും മരങ്ങള്‍ നശിപ്പിച്ചതായും ജനകീയ സമര സമിതി പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കമ്ബനിയുമായി ബന്ധപ്പെട്ട ആരും കേസില്‍ പ്രതികളായില്ല. റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലും പ്രതിപ്പട്ടികയില്‍ മാറ്റമുണ്ടായതും കേസിലെ ദുരൂഹതകള്‍ക്ക് കാരണമാണ്.
വനഭൂമി കയ്യേറി മരങ്ങള്‍ നശിപ്പിച്ചതിന് പിന്നാലെ 2019 മെയ് മാസത്തില്‍ ജനകീയ സമരസമിതി പരാതി നല്‍കിയെങ്കിലും ആറ് മാസങ്ങള്‍ക്ക് ശേഷം വില്ലേജ് ഓഫീസര്‍ മനോജ് തോമസിന്റെ പരാതിയിലാണ് പൊലീസ് കേസെടുക്കുന്നത്. സമരസമിതിയുടെ പരാതിയെ തുടര്‍ന്ന് ഡെല്‍റ്റ ഗ്രൂപ്പ് ഉടമ തോമസ് ഫിലിപ്പിന്റെയടക്കം മൊഴിയെടുത്തെങ്കിലും പ്രദേശവാസികളായ പ്രസന്ന കുമാരി , ബാബു , കുഞ്ഞുമോന് , എബ്രഹാം , സിജു , തടി കടത്തിയ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ എന്നിവരെ മാത്രമാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല് വന്യു – വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെ അട്ടിമറി നടന്നതിന് പിന്നാലെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറാണന്ന് കുറ്റം സമ്മതിച്ച കുഞ്ഞുമോന് , എബ്രഹാം , സിജു എന്നിവര് പൊലീസില്‍ അറിയിച്ചു.
ഭൂസംരക്ഷണ നിയമ പ്രകാരം റവന്യു വകുപ്പ് അന്വേഷണം ഏറ്റെടുത്തപ്പോള്‍ കുറ്റം സമ്മതിച്ച മൂന്ന് പേര് മാത്രമായി കേസിലെ പ്രതികള്‍. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ നഷ്ടപരിഹാര റിപ്പോര്‍ട്ട് പ്രകാരം രണ്ട് ഘട്ടങ്ങളിലായി 1,840,292 രൂപ പിഴയടച്ച് ഈ സമയം കൊണ്ട് തന്നെ പ്രതികള്‍ കേസില്‍ നിന്നും ഒഴിവായി. എന്നാല്‍ പരാതിയില്‍ ഉള്‍പ്പെട്ട തോമസ് ഫിലിപ്പ് , പ്രസന്ന കുമാരി , ബാബു , മരം വാങ്ങിയ P.B രാജന്‍ തുടങ്ങിയവരുടെ മൊഴിയെടുത്തിരുന്നെങ്കിലും ഈ നാല് പേരും പ്രതിപ്പട്ടികയിലുണ്ടായില്ല. ഡെല്‍റ്റ ഗ്രൂപ്പിനായി വ്യാജ റിപോര്‍ട്ടുകള്‍ തയ്യാറാക്കിയ റവന്യു ജീവനക്കാര്ക്കെതിരെ ഈ ഘട്ടത്തില്‍ അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടിരുന്നെങ്കിലും മറ്റ് നടപടികളും ഉണ്ടായില്ല. തുടര്‍ന്ന് ഫോറസ്റ്റ് വിജിലന്‍സ് സംഘം കേസ് ഏറ്റെടുത്തതോടെ ഒളിവില്‍ പോയ പ്രതികള്‍ക്ക് മെയ് 28ന് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ചു . അതേസമയം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതും പാറമടക്കായി നീക്കം നടത്തിയ ഡെല്‍റ്റ ഗ്രൂപ്പ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തതും ഇപ്പോഴും ദുരൂഹതകള്‍ക്ക് കാരണമാണ്.
