ആരാധനാലയത്തിന്റെ മറവില്‍ പെണ്‍വാണിഭം; കന്യാകുമാരിയില്‍ മലയാളികളടക്കം ഏഴുപേര്‍ പിടിയില്‍

തമിഴ്നാട് കന്യാകുമാരി ജില്ലയില്‍ ആരാധനാലയത്തിന്റെ മറവില്‍ അനാശാസ്യം നടത്തിയ മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ പിടിയില്‍. മാര്‍ത്താണ്ഡത്ത് നിന്ന് 10 കിലോ മീറ്റര്‍ അകലെ എസ് ടി മങ്കാട് നിത്തിരവിളയിലാണ് സംഘം ആരാധനാലയത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയത്.

എസ് ടി മങ്കാട് സ്വദേശി ലാല്‍ഷൈന്‍ സിങ്, കളിയിക്കാവിള സ്വദേശി ഷൈന്‍, മേക്കോട് സ്വദേശി ഷിബിന്‍, ഞാറവിള സ്വദേശി റാണി, സുഗന്ധി, തിരുവനന്തപുരം സ്വദേശികളായ രണ്ടുപെണ്‍കുട്ടികള്‍ എന്നിവരാണ് നിത്തിരവിള പൊലീസിന്റെ പിടിയിലായത്.

ആരാധനാലയത്തിനായി ലാല്‍ഷൈന്‍ സിങ്ങാണ് വീട് വാടകയ്‌ക്കെടുത്തതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ആരാധനാലയത്തിന്റെ മറവില്‍ പെണ്‍വാണിഭമാണ് ഇവിടെ നടന്നിരുന്നത്. ഇവിടേക്ക് നിരന്തരം വാഹനങ്ങള്‍ വന്നിരുന്നതാണ് നാട്ടുകാരില്‍ സംശയമുണര്‍ത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയും നിത്തിരവിള പൊലീസ് ആരാധനാലയമായി പ്രവര്‍ത്തിച്ചിരുന്ന വീട്ടിലെത്തി റെയ്ഡ് നടത്തുകയുമായിരുന്നു.

റെയ്ഡിനിടെ പിടിയിലായ 19 കാരിയെ നിര്‍ബന്ധിച്ചാണ് പെണ്‍വാണിഭകേന്ദ്രത്തില്‍ എത്തിച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അഞ്ചു മാസം ഗര്‍ഭിണിയായ മുന്‍കാമുകിയെ കാമുകന്‍ പുതിയ കാമുകിയുമൊത്ത് കൊന്ന് കായലില്‍ തള്ളി

ആലപ്പുഴ പള്ളാത്തുരുത്തി ആറ്റില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര സ്വദേശി അനീഷിന്റെ ഭാര്യ അനിതയുടെ മൃതദേഹമാണ് ശനിയാഴ്ച രാത്രി ഏഴോടെ പള്ളാത്തുരുത്തി അരയന്‍തോട് പാലത്തിനു സമീപം കണ്ടെത്തിയത്.

അനിതയുടെ കാമുകന്‍ മലപ്പുറം നിലമ്ബൂര്‍ സ്വദേശി പ്രബീഷ്, ഇയാളുടെ മറ്റൊരു കാമുകി കൈനകരി സ്വദേശി രജനി എന്നിവരെയാണ് നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ പ്രബീഷിനൊപ്പമായിരുന്നു അനിത താമസിച്ചിരുന്നത്. ഇവര്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ഇതിനിടെ, രജനിയുമായി അടുപ്പത്തിലായ പ്രബീഷ്, അനിതയെ ഒഴിവാക്കാനായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോട് കൂടെയാണ് മൃതദേഹം കണ്ടെത്തിയത്.

പ്രബീഷ് അനിതയെ പള്ളാത്തുരുത്തിയിലെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി. ശാരീരികബന്ധത്തിലേര്‍പ്പെടുന്നതിനിടയില്‍ അനിതയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രബീഷ് പൊലിസിനോട് സമ്മതിച്ചു. രജനി സഹായത്തോടെയായിരുന്നു കൊലപാതം. ശേഷം ഒഴുക്കുള്ള സ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കാനായി വള്ളത്തില്‍ കൊണ്ടു പോകുംവഴി വള്ളം മറിഞ്ഞു. തുടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ച്‌ ഇരുവരും കടന്നുകളഞ്ഞു.

പ്രബീഷും രജനിയും ഉപയോഗിച്ചിരുന്ന ഫോണുകള്‍ വിറ്റ ശേഷം നാടുവിടാനായിരുന്നു പദ്ധതി. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക വിവരം അനുസരിച്ച്‌ കൊലപാതകമെന്നു സ്ഥിരീകരിച്ചതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അനിതയുടെ ഫോണ്‍ കോളുകള്‍ പ്രകാരം നടത്തിയ അന്വേഷണത്തില്‍ നിരീക്ഷണത്തിലായിരുന്ന പ്രബീഷിനെയും രജനിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *