ചലച്ചിത്ര അക്കാദമി, കോര്‍പ്പറേഷന്‍ പുനസംഘടന കീറാമുട്ടി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പറേഷന്‍ എന്നിവ പുനഃസംഘടിപ്പിക്കുന്നത് സംബന്ധിച്ച് എല്‍.ഡി.എഫില്‍ രാഷ്ട്രീയവടംവലി മുറുകുന്നു. ഇരു സ്ഥാപനങ്ങളിലെയും ഭരണസമിതികളില്‍ വ്യക്തമായ പ്രാതിനിധ്യം നല്‍കണമെന്നാവശ്യപ്പെട്ട് ഘടകകക്ഷികള്‍ രംഗത്തത്തെിയതാണ് സാസ്‌കാരിക വകുപ്പിനും സി.പി.എമ്മിനും ഒരുപോലെ തലവേദനയായത്. കഴിഞ്ഞ ജൂലൈയിലാണ് സംവിധായകന്‍ കമലിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായും ലെനിന്‍ രാജേന്ദ്രനെ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായും സര്‍ക്കാര്‍ നിയമിച്ചത്. ഇത് സി.പി.ഐ അടക്കമുള്ള ഘടകകക്ഷികളെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്ന് എല്ലാ ഘടകകക്ഷികള്‍ക്കും പ്രാതിനിധ്യം നല്‍കി അന്തിമപട്ടിക തയാറാക്കാന്‍ മുന്നണി തീരുമാനിച്ചെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും അംഗങ്ങളുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പിലത്തൊന്‍ എല്‍.ഡി.എഫിന് സാധിച്ചിട്ടില്ല.
അക്കാദമി ചെയര്‍മാനായി കമല്‍ ചുമതലയേറ്റെങ്കിലും എക്‌സിക്യൂട്ടിവ് ബോര്‍ഡ്, ജനറല്‍ കൗണ്‍സില്‍ എന്നിവ പുനഃസംഘടിപ്പിച്ചിട്ടില്ല. ചലച്ചിത്ര അക്കാദമി ഭരണസമിതിയായ എക്‌സിക്യൂട്ടിവ് ബോര്‍ഡില്‍ ചെയര്‍മാനടക്കം ആറ് അംഗങ്ങളാണ് വേണ്ടത്. ഇതില്‍ രണ്ടംഗങ്ങള്‍ ജനറല്‍ കൗണ്‍സിലില്‍നിന്ന് നാമനിര്‍ദേശം ചെയ്യപ്പെടേണ്ടവരാണ്. ഇത്തവണ ജനറല്‍ കൗണ്‍സില്‍ രൂപവത്കരിക്കാതെ സംവിധായകന്‍ സിബി മലയിലിനെയും ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെയും ഭരണസമിതിയിലേക്കെടുക്കാന്‍ സാംസ്‌കാരികമന്ത്രി തീരുമാനിച്ചെങ്കിലും സി.പി.ഐ ഉടക്കി.
ഇതോടെ വൈസ് ചെയര്‍പേഴ്‌സനായി ബീനാപോളിനെ കൊണ്ടുവന്ന് മറ്റ് രണ്ടുപേരുടെ നിയമനം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചു.
സര്‍ക്കാര്‍ നേരിട്ട് നാമനിര്‍ദേശം ചെയ്യുന്ന 15 അംഗങ്ങളടക്കം 23 അംഗങ്ങളാണ് ജനറല്‍ കൗണ്‍സിലില്‍ വേണ്ടത്. അടിയന്തര സാഹചര്യം മുന്നില്‍കണ്ട് സംവിധായകരായ ഡോ. ബിജു, സിബി മലയില്‍, റസൂല്‍ പൂക്കുട്ടി, ശ്രീബാല കെ. മേനോന്‍, ദീദി ദാമോദരന്‍ തുടങ്ങി എട്ട് പേരുടെ ലിസ്റ്റ് കഴിഞ്ഞമാസം മന്ത്രി എ.കെ. ബാലന് ചെയര്‍മാന്‍ കമല്‍ കൈമാറിയെങ്കിലും ഘടകകക്ഷികളുടെ സമ്മര്‍ദംമൂലം ഈ ലിസ്റ്റും സി.പി.എം തടഞ്ഞുവെച്ചിരിക്കുകയാണ്.
കെ.എസ്.എഫ്.ഡി.സിയിലും ഇതുതന്നെയാണ് അവസ്ഥ. നിലവില്‍ ലെനിന്‍ രാജേന്ദ്രനെ ചെയര്‍മാനാക്കിയെങ്കിലും വൈസ് ചെയര്‍മാന്‍ സ്ഥാനത്തിന് മുന്നണിയില്‍ ശക്തമായ പിടിവലിയാണ് നടക്കുന്നത്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നടന്‍ മധുവായിരുന്നു വൈസ് ചെയര്‍മാന്‍. ഭരണം മാറിയതോടെ മധു സ്ഥാനമൊഴിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *