സുപ്രീംകോടതി നടപടികള്‍ ലൈവായി കാണാം; ഒരുക്കങ്ങള്‍ വേഗത്തിലാക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: സുപ്രീംകോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനുള്ള നീക്കം വേഗത്തിലാക്കുന്നതായി റിപ്പോര്‍ട്ട്.

കൂടുതല്‍ സുതാര്യത കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ, പ്രത്യേക പ്ലാറ്റ്ഫോമില്‍ കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനാണ് നീക്കം. ഗുജറാത്ത്, ഒറീസ, കര്‍ണാടക, ജാര്‍ഖണ്ഡ്, പട്ന, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ രാജ്യത്തെ ആറ് ഹൈക്കോടതികള്‍ ഇതിനകം തന്നെ നടപടികള്‍ യുട്യൂബില്‍ ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്.

അടുത്ത രണ്ട് മാസത്തിനുള്ളില്‍ തത്സമയ സ്ട്രീം ആരംഭിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ താല്‍പര്യപ്പെടുന്നു എന്നാണ് കോടതി വൃത്തങ്ങള്‍ അറിയിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റില്‍ അദ്ദേഹം വിരമിക്കാനൊരുങ്ങുകയാണ്. ഇതിന് മുന്‍പ് ഇത് നടപ്പിലാക്കണം എന്നാണ് അദ്ദേഹത്തിന് താല്‍പര്യം. 2020-ല്‍ പാര്‍ലമെന്ററി പാനല്‍ ദേശീയ പ്രാധാന്യമുള്ളതും ഭരണഘടനാപരമായതുമായ കേസുകളിലെ കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

സുപ്രീംകോടതി നടപടികളും ഇത്തരത്തില്‍ ലൈവ് സ്ട്രീം ചെയ്യുന്നതിനുള്ള പരീക്ഷണം അവസാനഘട്ടത്തിലാണെന്നും വെര്‍ച്വല്‍ ഹിയറിംഗിനിടെ കണ്ടെത്തിയ ബഗുകള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ടീം എന്നുമാണ് അധികൃതരെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് ഇ-കമ്മിറ്റിയുടെ തലവനും തത്സമയ സ്ട്രീമിംഗ് പ്രോജക്റ്റിലെ അംഗവും.

നേരത്തെ ഇ-കോടതികളുടെ പദ്ധതിയുടെ മൂന്നാം ഘട്ടത്തിനായുള്ള വിഷന്‍ ഡോക്യുമെന്റ് തങ്ങള്‍ ഉടന്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തത്സമയ സ്ട്രീമിംഗിനായി, ഞങ്ങള്‍ക്ക് ഒരു ഇന്‍ഫ്രാസ്ട്രക്ചറും സൃഷ്ടിക്കേണ്ടതുണ്ട്. രാജ്യത്തുടനീളമുള്ള തത്സമയ സ്ട്രീമിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആവശ്യമാണ്. നമുക്ക് തത്സമയ സ്ട്രീമിംഗ് ആരംഭിക്കാം എന്ന് പറയാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഞങ്ങള്‍ ഹോസ്റ്റ് ചെയ്യുന്ന ക്ലൗഡിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഐ പി സി സെക്ഷന്‍ 376 (ബലാത്സംഗം) പ്രകാരമുള്ള നടപടികളുള്‍പ്പെടെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന കേസുകള്‍ തത്സമയ സ്ട്രീമിംഗില്‍ നിന്ന് ഒഴിവാക്കപ്പെടും. നടപടികള്‍ തത്സമയ സ്ട്രീം ചെയ്യണോ അതോ അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം സ്ട്രീം ചെയ്യണമോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. അഞ്ച് മിനിറ്റ് വൈകിപ്പിക്കുന്നത് തത്സമയ സ്ട്രീമിംഗിന്റെ ഉദ്ദേശ്യത്തെ പരാജയപ്പെടുത്തും എന്നാണ് പ്രോജക്റ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. തത്സമയ സ്ട്രീമിംഗിനായി, കുറഞ്ഞത് അഞ്ച് ഭാഗങ്ങളില്‍ നിന്നെങ്കിലും ക്യാമറകള്‍ കോടതി മുറിയില്‍ സ്ഥാപിക്കണം.

Leave a Reply

Your email address will not be published. Required fields are marked *