എസ്.എസ്.എല്‍.സി. വിജയിക്കില്ലെന്ന് കൂട്ടുകാരും നാട്ടുകാരും കളിയാക്കി; കുഞ്ഞാക്കുവിന്റെ വൈറല്‍ ഫ്‌ളക്‌സിന് പിന്നില്‍ മധുര പ്രതികാരം

പത്തനംതിട്ട: എസ്.എസ്.എല്‍.സി.

പരീക്ഷാഫലം വന്ന് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കൊടുമണ്‍- അങ്ങാടിക്കല്‍ റോഡില്‍ ഒരു ഫ്‌ളക്‌സ് സ്ഥാപിക്കപ്പെട്ടു. ഒരു കൗമാരക്കാരന്‍ കൂളിങ് ഗ്ലാസ് വെച്ചിരിക്കുന്ന പടവും തലവാചകവും: ചിലര്‍ വരുമ്ബോള്‍ ചരിത്രം വഴിമാറും. ഒപ്പം ഇങ്ങനെയും എഴുതിയിട്ടുണ്ട്. 2022 എസ്.എസ്.എല്‍.സി.പരീക്ഷയില്‍ മരണമാസ് വിജയം നേടിയ കുഞ്ഞാക്കു എന്ന എനിക്ക് എന്റെ തന്നെ അഭിനന്ദനങ്ങള്‍ എന്നായിരുന്നു അത്.

അങ്ങാടിക്കല്‍ തെക്ക് മണ്ണമ്ബുഴ പടിഞ്ഞാറ്റേതില്‍ അരിയംകുളത്ത് ഓമനക്കുട്ടന്റേയും ദീപയുടെയും മകന്‍ കുഞ്ഞാക്കു എന്ന ജിഷ്ണു ആണ് സ്വന്തം വിജയം ആഘോഷിക്കാന്‍ സ്വയം െഫ്‌ളക്‌സ് സ്ഥാപിച്ചത്. കുഞ്ഞാക്കുവിന്റെ ഫെ്‌ലക്‌സ് പെട്ടെന്ന് നവ മാധ്യമങ്ങളില്‍ വൈറലായി. നാട്ടുകാരെയും നവമാധ്യമങ്ങളിലെ ആളുകളെയും ചിരിപ്പിച്ച ഈ െഫ്‌ളക്‌സ് സ്ഥാപിക്കാന്‍ കുഞ്ഞാക്കുവിനെ പ്രേരിപ്പിച്ച ചില കാരണങ്ങളുണ്ട്. അതില്‍ ഒന്ന് കൂട്ടുകാരുടെയും നാട്ടുകാരുടേയും കളിയാക്കലായിരുന്നു.

താന്‍ ഒരിക്കലും എസ്.എസ്.എല്‍.സി. വിജയിക്കില്ല എന്ന് കൂട്ടുകാരും നാട്ടുകാരും കളിയാക്കിയിരുന്നുവെന്ന് ജിഷ്ണു പറഞ്ഞു. ഇത് തന്റെ മനസ്സിനെ മുറിവേല്‍പ്പിച്ചെന്നും അതാണ് ഫ്‌ളക്‌സ് വെക്കുവാന്‍ തോന്നിപ്പിച്ചതെന്നും ജിഷ്ണു പറഞ്ഞു. കളിയാക്കിയവരോടുള്ള മധുരമായ പ്രതികാരം വീട്ടല്‍ കൂടിയായി ഫ്‌ളക്‌സ് സ്ഥാപിച്ചപ്പോള്‍, നാട്ടില്‍ മാത്രമല്ല ലോകത്തെ മലയാളികള്‍ക്കിടയില്‍ വരെ കുഞ്ഞാക്കു താരമായി.

ഇല്ലായ്മയുടെയും വല്ലായ്മയുടേയും നടുവില്‍നിന്നാണ് ജിഷ്ണു ഇരട്ട സഹോദരിയായ വിഷ്ണുപ്രിയക്കൊപ്പം എസ്.എസ്.എല്‍.സി. വിജയിച്ചത്. ഇത്രനാള്‍ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലാണ് ഇരുവരും പഠിച്ചത്. ഇവരുടെ വീട്ടില്‍ വൈദ്യുതി എത്തിയിട്ട് ഒരാഴ്ചമാത്രം. അച്ഛനും അമ്മയും കൂലിപ്പണിക്കാരായ ഇവരുടെ കൊച്ചുവീട്ടില്‍ ജ്യേഷ്ഠന്‍ വിഷ്ണു, അച്ഛന്റെ അമ്മ, 30 വര്‍ഷമായി തളര്‍ന്നുകിടക്കുന്ന അച്ഛന്റെ അനുജന്‍ എന്നിവരുണ്ട്. വീട്ടില്‍ പഠനാന്തരീക്ഷം യോജിച്ചതല്ലാത്തതിനാല്‍ പത്തനാപുരം കുറുമ്ബകരയിലെ അമ്മയുടെ വീട്ടില്‍നിന്നാണ് ഇരുവരും പഠിച്ചത് . ഹൈസ്‌കൂള്‍ ക്ലാസുകളില്‍ കുറുമ്ബകര സി.എം.എച്ച്‌. എസിലായിരുന്നു പഠനം.

പത്താംക്ലാസില്‍ വീട്ടില്‍നിന്നും 14 കിലോമീറ്റര്‍ ദൂരെയുള്ള സ്‌കൂളിലേക്ക് ബസ്സില്‍ യാത്ര ചെയ്താണ് ഇരുവരും പഠിച്ചത്. കുറച്ച്‌ പണം മാത്രമേ ജിഷ്ണുവിന്റെ കൈയിലുണ്ടായിരുന്നുള്ളു. െഫ്‌ളക്‌സ് സ്ഥാപിക്കാന്‍ ആഗ്രഹം തൊട്ടടുത്തുള്ള നവജ്യോതി കായിക കലാസമിതിയിലെ കൂട്ടുകാരോട് പറഞ്ഞു. കൂട്ടുകാരുടെ സഹായത്തോടെ അവസാനം െഫ്‌ളക്‌സ് സഥാപിച്ചു. സഹോദരിക്കൊപ്പം പ്ലസ് വണ്‍ പഠനത്തിനൊരുങ്ങുകയാണ് ജിഷ്ണു.

Leave a Reply

Your email address will not be published. Required fields are marked *