മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍റെ നടപടി സ്വാഗതാര്‍ഹമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍റെ നടപടി സ്വാഗതാര്‍ഹമെന്ന് രമേശ് ചെന്നിത്തല .

ഉന്നതസ്ഥാനത്തിരിക്കുന്ന ആളുകള്‍ വാക്കുകള്‍ എങ്ങനെ ഉപയോഗിക്കണം എന്നുള്ളതിന്റെ ഒരു താക്കീതാണ് ഇതിലൂടെ ലഭിക്കുന്നത്. നമ്മള്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും പൊതുപ്രവര്‍ത്തകര്‍ക്ക് ബാധ്യത ഉണ്ട് എന്നുള്ളതിന്റെ ഓര്‍മ്മപ്പെടുത്തലാണ് സജി ചെറിയാന്‍റെ ഈ രാജിയിലൂടെ കാണാന്‍ കഴിയുന്നതെന്നും അദേഹം പറഞ്ഞു .

ഇതിനുമുമ്ബും ഇതേ സാഹചര്യത്തില്‍ രാജിവെച്ച ധാരാളം മന്ത്രിമാരുണ്ട്. ഇന്ത്യന്‍ ഭരണഘടന ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭരണഘടനയാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. ജനങ്ങള്‍ക്ക് മതിപ്പുളവാക്കുന്ന ഒരു ഭരണഘടന വളരെ മോശമായി ചിത്രീകരിച്ചു എന്നതാണ് സജി ചെറിയാന് എതിരെയുള്ള ആരോപണം. ഭരണഘടനയെ വിമര്‍ശിക്കാം. പക്ഷേ, അപമാനിക്കാന്‍ പാടില്ല.

ഭരണഘടന എഴുതിയുണ്ടാക്കിയ ആളുകളെ മോശമായി ചിത്രീകരിച്ചു. ഗാന്ധിജിയുമായും നെഹ്റുവുമായും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടും ഡോക്ടര്‍ ബി ആര്‍ അംബേദ്കറിനെ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആക്കി നിയമിച്ചത് അദ്ദേഹത്തിന്റെ അസാമാന്യ കഴിവുകള്‍ കണക്കിലെടുത്തുകൊണ്ടാണ്. സജി ചെറിയാന്റെ പ്രവൃത്തി അതിരു കടന്നുപോയിരുന്നു . അതുകൊണ്ടാണ് രാജി ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി കൂട്ടായി ആലോചിച്ചിട്ട് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *