മുംബൈ ; ഇന്ത്യയില്‍ രക്തദാനത്തിലൂടെ 2234 പേര്‍ക്ക് എയ്ഡ്‌സ് ബാധിച്ചിട്ടുണ്ടെന്ന് നാക്കോ റിപ്പോര്‍ട്ട്. 2014 ഒക്ടോബര്‍ മുതല്‍ 2016 മാര്‍ച്ച് വരെയുള്ള കണക്കുകളാണ് നാക്കോ അടുത്തിടെ പുറത്തുവിട്ടത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു പ്രശ്‌നത്തെക്കുറിച്ച് അറിവില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദകരിച്ചു.
അടുത്തിടെ മനുഷ്യാവകാശപ്രവര്‍ത്തകനായ ചേതന്‍ കോത്താരി വിവരാവകാശനിയമം പ്രകാരം സമര്‍പ്പിച്ച പരാതിയിലാണ് നാക്കോടയുടെ പ്രതികരണം.
ആശുപത്രികളിലൂടേയോ അതുമായി ബന്ധപ്പെട്ട് ഏജന്‍സികളിലൂടെയോ നടത്തിയ രക്തദാനത്തിലൂടെയാണ് 2234 പേര്‍ക്ക് എയ്ഡ്‌സ് സ്ഥിരീകരിച്ചിട്ടുള്ളത്. നാക്കോയുടെ കണക്കുകള്‍ പ്രകാരം ഇതില്‍ 89 പേര്‍ കേരളത്തിലാണ്.ഏറ്റവും ഉയര്‍ന്ന നിരക്ക് ഉത്തര്‍പ്രദേശിലാണ്361. 292 പേരുമായി ഗുജറാത്താണ് രണ്ടാമത്.
മഹാരാഷ്ട്രയില്‍ 276ഉം ഡല്‍ഹിയില്‍ 264ഉം പശ്ചിമ ബംഗാളില്‍ 135ഉം കര്‍ണാടകയില്‍ 127ഉം ഹരിയാണയില്‍ 99ഉം ബിഹാറില്‍ 91ഉം തമിഴ്‌നാട്ടില്‍ 89ഉം പഞ്ചാബില്‍ 88ഉം ഛത്തീസ്ഗഢില്‍ 69ഉം ഒഡിഷയിലും രാജസ്ഥാനിലും 55ഉം ആന്ധ്രപ്രദേശില്‍ 43ഉം തെലങ്കാനയില്‍ 43 പേര്‍ക്കും ഇപ്രകാരം എയ്ഡ്‌സ് പിടിപെട്ടിട്ടുണ്ട്.
ഇന്ത്യയില്‍ രക്തദാനം നടത്തുന്നില്‍ ഗുരുതരമായ കുറവുണ്ടെന്നും ആവശള്യമുള്ള രക്തം പലപ്പോഴും ലഭിക്കാറില്ലെന്നും നാക്കോ റിപ്പാര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം ദില്ലി, ഛണ്ഡിഖഢ് എന്നിവിടങ്ങളില്‍ ആവശ്യത്തിലധികം അളവില്‍ രക്തം ലഭിക്കാറുണ്ടെന്നും നാക്കോ കണക്കുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്തെ അംഗീകൃത രക്തബാങ്കുകളില്‍ നിന്ന് ലഭിച്ച രക്തത്തില്‍ നിന്നാണ് രോഗ ബാധയുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പല രക്തബാങ്കുകളും കര്‍ശനമായ പരിശോധനകള്‍ കൂടാതെ രക്തദാനം സംഘടിപ്പിക്കുന്നതും ഇത്തരം ഗുരുതരാവസ്ഥയ്ക്ക് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.
നാക്കോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് ബാധിതരുള്ളതില്‍ മൂന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. എന്നാല്‍ രക്തദാനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷ ഉറപ്പിക്കാനായി ന്യൂക്ലിയിക് ആസിഡ് ആംപ്ലിഫിക്കേഷന്‍ സാങ്കേതിക വിദ്യ ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കുന്നതിലൂടെ രക്തദാനത്തിലൂടെ എയ്ഡ്‌സ് ബാധ ഒരുപരിധിവരെ തടയാന്‍ സാധിക്കുമെന്ന് ഐഎംഎ രക്തബാങ്ക് ചെയര്‍മാന്‍ ഡോ നാരായണന്‍ കുട്ടി, സെക്രട്ടറി സുനില്‍ മത്തായി എന്നിവര്‍ പറഞ്ഞു.
