സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ക്ക് 155 കോടി കോവിഡ് ധനസഹായമായി നല്‍കി: മന്ത്രി

തിരുവനന്തപുരം: കോവിഡ് മഹാമാരിക്കാലത്ത് പ്രതിസന്ധിയിലായ സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ക്ക് 155.15 കോടി രൂപ ധനസഹായമായി നല്‍കിയെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍.

കോവിഡ് മഹാമാരിമൂലമുണ്ടായ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കോവിഡ് പാക്കേജ് ആയി സര്‍ക്കാര്‍ സാമ്ബത്തിക സഹായം നല്‍കിയിരുന്നെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ച്‌ പൂട്ടപ്പെട്ട ആരാധനാലയങ്ങള്‍ വരുമാനമില്ലാതെ കഷ്ടത അനുഭവിച്ച ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും സഹായം നല്‍കിയിട്ടുണ്ടോയെന്ന അഡ്വ. സി.എച്ച്‌ കുഞ്ഞമ്ബു എം.എല്‍.എയുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മന്ത്രി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 110 കോടി രൂപയുടെ ധനസഹായം ഗഡുക്കളായി അനുവദിച്ചിട്ടുണ്ട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് 25 കോടിയും മലബാര്‍ ദേവസ്വം ബോര്‍ഡിന് 20 കോടിയും കൂടുതല്‍ മാണിക്യം ദേവസ്വത്തിന് 15 ലക്ഷം രൂപയും അനുവദിച്ചെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *