മിന്നലാക്രമണം; മോദിക്ക് സല്യൂട്ട്, കൂടുതല്‍ തെളിവ് പുറത്തുവിടണം കെജ്രിവാള്‍

ന്യൂഡല്‍ഹി: തരംകിട്ടുമ്പോഴെല്ലാം വാക്കുകള്‍കൊണ്ട് ‘സര്‍ജിക്കല്‍ അറ്റാക്ക്’ നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പാകിസ്താനെതിരായ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം. എന്നാല്‍, പിന്തുണ നല്‍കുന്നതിനൊപ്പം മോദിയെ കുഴക്കുന്ന ഒരു നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട് ആം ആദ്മി അധ്യക്ഷന്‍. താനും മോദിയും തമ്മില്‍ നൂറു കാര്യങ്ങളില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകാമെങ്കിലും പാകിസ്താനു നല്‍കിയ ചുട്ടമറുപടിക്ക് മോദിയെ സല്യൂട്ട് ചെയ്യുന്നതായി മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ സന്ദേശത്തിലൂടെയാണ് കെജ്രിവാള്‍ പ്രഖ്യാപിക്കുന്നത്.

ഏതാനും ദിവസംമുമ്പ് 19 ഇന്ത്യന്‍ സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ രക്തസാക്ഷികളായി. നമ്മുടെ സൈന്യം അതീവ ധീരതയോടെ അതിര്‍ത്തിക്കപ്പുറമുള്ള തീവ്രവാദ ക്യാമ്പുകളിലേക്ക് മിന്നലാക്രമണം നടത്തി. എന്നാല്‍, ഈ സംഭവത്തിനുശേഷം പാകിസ്താന്‍ മോശം രാഷ്ട്രീയം കളിക്കുകയാണ്.

വിദേശ മാധ്യമപ്രവര്‍ത്തകരെ അവിടെയത്തെിച്ച് ഇത്തരമൊരു ആക്രമണം നടന്നിട്ടില്ല എന്നു വരുത്തിത്തീര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നു. രണ്ടു ദിവസം മുമ്പ് ഐക്യരാഷ്ട്രസഭ ഇക്കാര്യം നിഷേധിച്ചു. സി.എന്‍.എന്നും ബി.ബി.സിയുമെല്ലാം സംഭവത്തില്‍ സംശയം പ്രകടിപ്പിക്കുന്നു.

ആ റിപ്പോര്‍ട്ടുകള്‍ കണ്ട് തന്റെ രക്തം തിളച്ചെന്നും തങ്ങളുടെ അതിര്‍ത്തിയില്‍ കടന്നുകയറി ആക്രമണം നടത്തിയില്ല എന്ന പാകിസ്താന്‍ വാദം തെറ്റാണെന്ന് തെളിയിക്കണമെന്നും പറഞ്ഞ കെജ്രിവാള്‍ അവിടെ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും നിര്‍ദേശിക്കുന്നു. ഭാരത് മാതാ കീ ജയ് വിളിച്ചാണ് അദ്ദേഹം സന്ദേശം അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *