നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ അടുത്ത വര്‍ഷം മുതല്‍: മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നാലു വര്‍ഷ ബിരുദ സംവിധാനം അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണെന്ന്‌ മന്ത്രി ഡോ.

ആര്‍. ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണത്തിനു മുന്നോടിയായ കരിക്കുലം പരിഷ്‌കരണത്തിന്‌ തുടക്കമായതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കരിക്കുലം പരിഷ്‌കരണ ചട്ടക്കൂട്‌ തയാറാക്കാനുള്ള രണ്ടു ദിവസത്തെ സംസ്‌ഥാനതല ശില്‌പശാല ഇന്ന്‌ തിരുവനന്തപുരത്ത്‌ ആരംഭിക്കും. ശ്രീകാര്യം ലൊയോള എക്‌സെ്‌റ്റന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ശില്‌പശാല രാവിലെ 10.30 ന്‌ ഉന്നതവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി ഉദ്‌ഘാടനം ഉദ്‌ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ്‌ ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ അധ്യക്ഷനായിരിക്കും.
ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്രപരിഷ്‌കരണത്തിന്‌ സംസ്‌ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്‍ നിലവിലെ കരിക്കുലം സമഗ്രമായി പരിഷ്‌കരിക്കണമെന്ന്‌ ശിപാര്‍ശ ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്ന്‌ മാതൃകാ കരിക്കുലം രൂപീകരിക്കാന്‍ മുഖ്യമന്ത്രിയും നിര്‍ദേശിച്ചു. ഇവയുടെ അടിസ്‌ഥാനത്തിലാണ്‌ കരിക്കുലം പരിഷ്‌കരണത്തിനുള്ള രൂപരേഖ തയ്യാറാക്കാന്‍ നടപടി ആരംഭിക്കുന്നത്‌.
സര്‍വ്വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനും പുറമെ, അസാപ്‌, കെ-ഡിസ്‌ക്‌ പോലുള്ള സംവിധാനങ്ങളെയും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഗവേഷകരുമടങ്ങുന്ന അക്കാദമിക്ക്‌ സമൂഹത്തെയും കോര്‍ത്തിണക്കിയുള്ള സംവിധാനമാണ്‌ കരിക്കുലം പരിഷ്‌കരണപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കുക. കേരള ശാസ്‌ത്രസാങ്കേതിക കൗണ്‍സില്‍ മുന്‍ വൈസ്‌ പ്രസിഡന്റും പ്രശസ്‌ത ശാസ്‌ത്രജ്‌ഞനുമായ പ്ര?ഫ. സുരേഷ്‌ ദാസ്‌ ചെയര്‍മാനായ കരിക്കുലം മോണിറ്ററിംഗ്‌ കമ്മിറ്റി ഈ പ്രവര്‍ത്തനങ്ങള്‍ നയിക്കും.

Leave a Reply

Your email address will not be published. Required fields are marked *