തിരുവനന്തപുരം: എഐ കാമറ വിഷയത്തില്‍ ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കേ എസ്‌ആര്‍ഐടി കന്പനി ആദ്യഗഡു ആവശ്യപ്പെട്ടു സര്‍ക്കാരിനെ സമീപിച്ചതില്‍ ദുരൂഹതയുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കാമറ അഴിമതി ഹൈക്കോടതിയില്‍ എത്തിയതിനെത്തുടര്‍ന്നാണ് കോടതി ഇടക്കാല ഉത്തരവിലൂടെ കന്പനിക്ക് തുക നല്‍കരുതെന്ന് ഉത്തരവിട്ടത്. ഈ ഉത്തരവ് നിലനില്‍ക്കേയാണ് കന്പനി ആദ്യഗഡുവിനായി സര്‍ക്കാരിനെ സമീപിച്ചത്. 100 കോടി രൂപയ്ക്കു താഴെ നടപ്പാക്കാവുന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ 232 കോടിയായി തുക വര്‍ധിപ്പിച്ചത്. ഇതു പ്രതിപക്ഷം പുറത്തുകൊണ്ടുവന്നെങ്കിലും എതിര്‍പ്പ് മറികടന്നു സര്‍ക്കാര്‍ മുന്നോട്ടു പോയി. തുടര്‍ന്നാണ് താനും പ്രതിപക്ഷനേതാവും ഹൈക്കോടതിയെ സമീപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടയിലാണ് കന്പനി കോടതിയെ സമീപിക്കാതെ സര്‍ക്കാരിനെ സമീപിച്ച് ആദ്യ ഗഡു ലഭ്യമാക്കണമെന്ന് കത്ത് നല്‍കിയത്. ഇക്കാര്യത്തില്‍ കന്പനിക്ക് അനുകൂലമായി തീരുമാനമെടുക്കാൻ സര്‍ക്കാര്‍ അണിയറയില്‍ നീക്കം നടത്തുന്നത് ഒത്തുകളിയല്ലാതെ മറ്റെന്താണ്? രമേശ് ചെന്നിത്തല ആരോപിച്ചു.
