പാലക്കാട്-മുണ്ടകന്‍ കൃഷിയില്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച നെല്ല് പൂര്‍ണമായും സംഭരിക്കുമെന്ന മന്ത്രിയുടെ വാദ്്ഗാദം പാഴാകുന്നു.കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയായിലാണ് കൃഷി മന്ത്രി ജി.ആര്‍ അനില്‍, കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച നെല്ല് പൂര്‍ണമായും സര്‍ക്കാര്‍ സംഭരിക്കുമെന്ന് പറഞ്ഞത്.എന്നാല്‍ മന്ത്രിയുടെ നിര്‍ദേശം ഇതുവരെ സര്‍ക്കാര്‍ ഉത്തരവായി കൃഷി ഓഫീസുകളില്‍ ലഭിച്ചിട്ടില്ല.ഇത് മൂലം തുടര്‍ നടപടികള്‍ മുടങ്ങിയിരിക്കുകയാണ്.കര്‍ഷകര്‍ നെല്ല് എന്തു ചെയ്യുമെന്നറിയാതെ ആശയകുഴപ്പത്തിലാണ്.പലരുടെയും നെല്ല് പാടത്ത് ചാക്കില്‍ നിറച്ച് വെച്ചിരിക്കുകയാണ്.മഴ പെയ്താല്‍ നനയുമെന്ന ആശങ്കയും വര്‍ധിക്കുന്നു.
മന്ത്രിമാരായ എം.ബി രാജേഷ്,കെ.കൃഷ്ണന്‍കുട്ടി,എം.എല്‍.എമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കര്‍ഷകര്‍ക്ക് നല്‍കിയ നല്‍കിയ വാക്കാണ് ലംഘിക്കപ്പെടുന്നത്.അടുത്ത വിളമുതല്‍ തീരുമാനങ്ങള്‍ നടപ്പാക്കുമെന്നാണ് മന്ത്രി അറിയിച്ചതെങ്കിലും ഇപ്പോള്‍ കൊയ്ത്ത് കഴിഞ്ഞ് പാടങ്ങളില്‍ കെട്ടിക്കിടക്കുന്ന നെല്ലും പൂര്‍ണമായി സംഭരിക്കണമെന്ന കര്‍ഷകരുടെ ആവശ്യം യോഗം അംഗീകരിക്കുകയായിരുന്നു.
സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണം ഏക്കറിന് 2200 കിലോ ആയി നിയന്ത്രിക്കുന്നതാണ് പല കര്‍ഷകര്‍ക്കും തിരിച്ചടിയാകുന്നത്.ഒരു കര്‍ഷകനില്‍ നിന്ന് പരമാവധി അഞ്ചേക്കറിലെ നെല്ല് മാത്രമേ സംഭരിക്കൂവെന്ന നിയന്ത്രണവുമുണ്ട്.പലര്‍ക്കും ഏക്കറിന് രണ്ടായിരത്തി അഞ്ഞൂറിലേറെ കിലോ വിളവ് ലഭിച്ചിട്ടിട്ടുണ്ട്.ഇത് പൂര്‍ണമായും സംഭരിക്കാന്‍ സപ്ലൈകോ തയ്യാറാകുന്നില്ല.കാര്‍ഷിക ചെലവുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുമ്പോള്‍ ഏക്കറില്‍ നിന്ന് മൂന്നു ടണ്‍ നെല്ലെങ്കിലും ലഭിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് അവരുടെ അധ്വാനത്തിനുള്ള വരുമാനം ലഭിക്കു.താങ്ങുവിലയില്‍ നെല്ല് പൂര്‍ണമായും സംഭരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കര്‍ഷകര്‍ക്ക് കാര്യമായ നഷ്ടമുണ്ടാകും.പൊതുവിപണിയില്‍ 23 രൂപ മാത്രമാണ് നെല്ലിന്റെ വില.ഈ വിലക്ക് വിറ്റാല്‍ നഷ്ടം നേരിടേണ്ടി വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പാടശേഖരങ്ങളില്‍ ഉല്‍പാദിപ്പിച്ച നെല്ല് പൂര്‍ണമായും സംഭരിക്കുന്നത് പെട്ടെന്ന് തന്നെ നടപടിയുണ്ടാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
