യുവതിക്ക് 23 തവണ ചൂരലടി

ജക്കാര്‍ത്ത: അവിവാഹിതരായ സ്ത്രീപുരുഷന്‍മാര്‍ പാലിക്കേണ്ട നിയമം ലംഘിച്ചതിന് ഇന്തോനേഷ്യയില്‍ യുവതിക്ക് പരസ്യമായി ചൂരല്‍മര്‍ദനം. പുരുഷസുഹൃത്തുമായി അടുത്തിടപഴകിയതിന് 23 തവണയാണ് ഇവരെ ചൂരല്‍ കൊണ്ട് അടിച്ചത്. ശരിയത്ത് നിയമം നിലനില്‍ക്കുന്ന അച്ചെ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം നടന്ന പരസ്യവിചാരണയില്‍ 13 പേരെയാണ് സമാനരീതിയില്‍ ശിക്ഷിച്ചത്.

ഇന്തോനേഷ്യയിലെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അന്റാരയാണ് വാര്‍ത്തയും സ്ത്രീകളെ മര്‍ദിക്കുന്ന ചിത്രങ്ങളും പ്രസിദ്ധീകരിച്ചത്.

21നും 30നും ഇടയ്ക്കു പ്രായമുള്ള, സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന 13 പേരെയാണ് ശിക്ഷിച്ചത്.
ചൂതാട്ടം, മദ്യപാനം, സ്വവര്‍ഗാനുരാഗം എന്നീ കുറ്റങ്ങളും ഉള്‍പ്പെട്ടിരുന്നു. കുറ്റങ്ങളുടെ തീവ്രത അനുസരിച്ച് ഒമ്ബത് മുതല്‍ 25 അടി വരെയുള്ള ശിക്ഷകളാണ് നല്‍കിയത്.

ഇതില്‍ ആറുപേരെ, അവിവാഹിതരായ സ്ത്രീപുരുഷന്‍മാര്‍ ആലിംഗനം ചെയ്തു, ചുംബിച്ചു എന്നീ കുറ്റങ്ങളില്‍ ശിക്ഷിക്കുകയായിരുന്നു. ഗര്‍ഭിണിയാണെന്ന കാരണത്താല്‍ 22കാരിയുടെ ശിക്ഷ മാത്രം മാറ്റിവെച്ചു.

അച്ചെയിലെ ജനങ്ങള്‍ ശരിയത്ത് നിയമപ്രകാരം ജീവിക്കാന്‍ ബാധ്യസ്ഥരാണെന്ന് അച്ചെ ഡെപ്യൂട്ടി മേയര്‍ സൈനാല്‍ ആരിഫിന്‍ അറിയിച്ചു. ഭാവിയില്‍ ആരും നിയമലംഘനം നടത്തരുത് എന്ന ലക്ഷ്യത്തോടെയാണ് ചൂരല്‍ കൊണ്ടുള്ള അടി ശിക്ഷ കര്‍ശനമായി നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതാനും മാസങ്ങള്‍ക്കുമുമ്ബ് അച്ചെയില്‍ നടന്ന മറ്റൊരു പരസ്യശിക്ഷയില്‍, സ്ത്രീയുമായി ബന്ധം പുലര്‍ത്തിയതിന് ചൂരലടിക്കു വിധേയനായ യുവാവ്.

2001ല്‍ സ്വയംഭരണപ്രദേശമായതോടെയാണ് അച്ചെയില്‍ ശരിയത്ത് നിയമം പ്രാബല്യത്തില്‍ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *