ഹണി ട്രാപ്പില്‍ കുടുങ്ങി വരുണ്‍ ഗാന്ധി

കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ മകനും ബിജെപി എംപിയുമായ വരുണ്‍ ഗാന്ധിയെ ഹണി ട്രാപ്പില്‍ പെടുത്തി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം. സ്ത്രീകളെ ഉപയോഗിച്ച് വരുണ്‍ ഗാന്ധിയെ വശത്താക്കി ആയുധ വ്യാപാരിയായ അഭിഷേക് വര്‍മ നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം. പ്രമുഖ അമേരിക്കന്‍ അഭിഭാഷകനും, വിസില്‍ ബ്ലോവറുമായ എഡ്മണ്ട് അലനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.

സെപ്റ്റംബര്‍ 16ാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലേക്ക് തെളിവുകളടക്കമുള്ള എഡ്മണ്ട് കത്ത് അയച്ചുവെന്നാണ് വിവരം. കത്തിന്റെ പകര്‍പ്പ് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ക്കും, ദേശീയ ഉപദേഷ്ടാവ് അജിത്ത് ഡോവലിനും അയച്ചിട്ടുണ്ട്.
തെളിവിനായി വരുണ്‍ ഗാന്ധിക്കെതിരെയുള്ള സിഡിയും, ഫോട്ടോഗ്രാഫുകളും എഡ്മണ്ട് അയച്ചിട്ടുണ്ട്. ഇന്ത്യയുടെ ഡിഫന്‍സ് കണ്‍സല്‍റ്റേറ്റീവ് കമ്മിറ്റിയില്‍ അംഗമായിരുന്നപ്പോഴാണ് വരുണ്‍ ഗാന്ധിയുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതെന്ന് എഡ്മണ്ട് വ്യക്തമാക്കുന്നുണ്ട്.

അതേസമയം എഡ്മണ്ടിന്റെ ആരോപണം വരുണ്‍ ഗാന്ധി നിഷേധിച്ചു. അഭിഷേക് വര്‍മ്മയെ തനിക്ക് പരിചയമുണ്ട് പക്ഷെ ആരോപണം തെറ്റാണെന്നാണ് വരുണ്‍ ഗാന്ധി പറയുന്നത്. ഡിഫന്‍സ് കണ്‍സല്‍റ്റേറ്റീവ് കമ്മിറ്റി അംഗങ്ങള്‍ക്ക് പ്രതിരോധ രംഗത്തെ അതീവ ജാഗ്രത വിഷയങ്ങള്‍ അറിയേണ്ടത്തില്ലെന്നും വരുണ്‍ പറഞ്ഞു. എഡ്മണ്ടിന്റെ ബിസിനസ് പങ്കാളിയായിരുന്ന അഭിഷേക് വര്‍മയെ നേവിയുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതിന് സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *