യുവതിയെ കാമുകന്‍ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമം

ഹൈദരാബാദ്: വിവാഹം കഴിക്കണമെങ്കില്‍ സ്ത്രീധനം നല്‍കണമെന്നു പറഞ്ഞ കാമുകനോടു നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ കാമുകിയെ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം.

ആന്ധ്രാപ്രദേശിലെ വിസിനഗരം ജില്ലയിലാണ് സംഭവം. 22 കാരിയായ നീലവേണിയെ ആണ് കാമുകന്‍ രാമകൃഷ്ണ (24) ട്രെയിനിനു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

തെര്‍ലം മണ്ഡല്‍ എന്ന ഗ്രാമത്തിലാണ് ഇരുവരും താമസിക്കുന്നത്. ഓര്‍ക്കസ്ട്രയില്‍ ഗായകരാണ് ഇരുവരും. ഇതിനിടെ ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു. ആറുവര്‍ഷമായി ഇരുവരുടേയും പ്രണയം തുടങ്ങിയിട്ട്. രണ്ടു വര്‍ഷം മുമ്ബ് നീലവേണി രാമകൃഷ്ണയോട് രക്ഷിതാക്കള്‍ തനിക്ക് വേറെ വിവാഹം ആലോചിക്കുന്നുണ്ടെന്നും തന്നെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ വിവാഹം കഴിക്കാന്‍ തയ്യാറാകാതെ രാമകൃഷ്ണ വിഷയം നീട്ടി നീട്ടി കൊണ്ടു പോകുകയായിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം വീണ്ടും നീലവേണി വിവാഹക്കാര്യം സംസാരിച്ചു. എന്നാല്‍ വിവാഹത്തിനു തന്റെ വീട്ടുകാര്‍ സമ്മതിക്കില്ലെന്നും 10 ലക്ഷം രൂപ സ്ത്രീധനമായി നല്‍കിയാല്‍ മാത്രമേ നമ്മുടെ വിവാഹം നടക്കൂ എന്നും രാമകൃഷ്ണ പറഞ്ഞു. എന്നാല്‍, ഇത്രയും തുക തരാന്‍ തന്റെ രക്ഷിതാക്കള്‍ക്ക് സാധിക്കില്ലെന്നായിരുന്നു വേണിയുടെ മറുപടി. അതിന് ആത്മഹത്യമാത്രമാണ് തന്റെ മുന്നിലുള്ള മാര്‍ഗം എന്നായിരുന്നു രാമകൃഷ്ണയുടെ മറുപടി.

ഇതനുസരിച്ച് തിങ്കളാഴ്ച രാത്രി ഇരുവരും ആത്മഹത്യ ചെയ്യാനുറച്ച് ചീപ്പുരുപള്ളെ റെയില്‍വെ

ട്രാക്കിലെത്തി. എന്നാല്‍ ട്രെയിന്‍ എത്തിയപ്പോള്‍ വേണിയെ ട്രാക്കിലേക്ക് തള്ളിയിട്ട് രാമകൃഷ്ണ സ്ഥലംവിട്ടു. ഇതുകണ്ട റെയില്‍വെ ലൈന്‍മാനും മറ്റു ചില ആള്‍ക്കാരും ഓടിയെത്തി നീലവേണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാല്‍ ജീവന്‍ രക്ഷപ്പെട്ടെങ്കിലും വേണിയുടെ രണ്ടു കാലുകളും നഷ്ടമായി. വേണിയുടെ പരാതിയില്‍ രാമകൃഷ്ണയ്‌ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിനിടെ രാമകൃഷ്ണ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പാരാജയപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *