ലീഗ്-കോണ്‍ഗ്രസ് ഭായി-ഭായി

മലപ്പുറം- ജില്ലയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്ന പുതിയ മാറ്റം ജില്ലയില്‍ യു.ഡി.എഫ് ബന്ധം മെച്ചപ്പെടുത്തും. നിലവില്‍ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ പരിഹരിക്കാന്‍ പുതിയ മാറ്റത്തിന് കഴിയുമെന്നാണ് മുന്നണി നേതാക്കള്‍ കരുതുന്നത്.
യു.ഡി.എഫിലെ പ്രബലഘടകകക്ഷിയായ മുസ്്‌ലിം ലീഗിന്റെ തട്ടകമായ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസുമായുള്ള ലീഗ് ബന്ധം മെച്ചപ്പെട്ടതല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ഇരുപാര്‍ട്ടികളും വേറിട്ട മല്‍സരിക്കുകയോ ഇടതുപക്ഷവുമായി ചേര്‍ന്ന മല്‍സരിക്കുകയോ ചെയ്യുന്നത് പതിവാണ്. ഇരുപാര്‍ട്ടി നേതാക്കളും പരസ്പരം കുറ്റപ്പെടുത്തുന്ന പരാമിര്‍ശനങ്ങളും മുന്‍കാലങ്ങളില്‍ നടത്തിയിട്ടുണ്ട്. ജില്ലയിലെ മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ നിലപാടുകളാണ് ജില്ലയില്‍ ലീഗുമായുള്ള ബന്ധത്തിന് മുഖ്യകാരമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. മുസ്്‌ലിം ലീഗിനെ പരസ്യമായി വിമര്‍ശിക്കാറുള്ള ആര്യാടന്റെ അടുപ്പക്കാരാണ് ഏറെ കാലമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തലപ്പത്തുണ്ടായിരുന്നത്. എന്നാല്‍ ആര്യാടന്‍ വിരുദ്ധചേരിയില്‍ പെട്ട വി.വി.പ്രകാശ് പുതിയ ഡി.സി.സി. പ്രസിഡന്ററായതോടെ ജില്ലയിലെ യു.ഡി.എഫ് രാഷ്ട്രീയത്തിന്റെ സ്വഭാവം മാറിയേക്കും. മുസ്്‌ലിം ലീഗുമായി അടുത്തബന്ധം പുലര്‍ത്തുകയും മുന്നണിബന്ധത്തില്‍ സമവായത്തിന്റെ വഴികള്‍ തേടുകയും ചെയ്യുന്ന നേതാവാണ് വി.വി.പ്രകാശ്. മാത്രമല്ല,ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ മുന്‍മന്ത്രി എ.പി.അനില്‍കുമാറുമായി അടുപ്പമുള്ളയാളുമാണ് പ്രകാശ്. അനില്‍കുമാര്‍ മുസ്്‌ലിം ലീഗുമായി നല്ല ബന്ധമാണ് പുലര്‍ത്തിപ്പോരുന്നത്.
സ്ഥാനമൊഴിയുന്ന ഡി.സി.സി.പ്രസിഡന്റ് ഇ.മുഹമ്മദ്കുഞ്ഞി മുസ്്‌ലിം ലീഗുമായി ശത്രുതയിലല്ലെങ്കിലും അദ്ദേഹം ആര്യാടന്‍ മുഹമ്മദിന്റെ സ്വാധീനവലയത്തിലാതിനാല്‍ മുസ്്‌ലിം ലീഗുമായി ഏറെ അടുക്കാന്‍ ശ്രമിക്കാറില്ല.
മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ് വളരാത്തത് മുസ്്‌ലിം ലീഗിന്റെ അപ്രമാദിത്വം കാരണമാണെന്ന നിലപാടാണ് ആര്യാടന്റേത്. മാത്രമല്ല,ജില്ലയില്‍ തെരഞ്ഞെടുപ്പു വരുമ്പോള്‍ സീറ്റ് വിഭജനത്തില്‍ മുസ്്‌ലിം ലീഗ് കോണ്‍ഗ്രസിനെ തഴയുന്നത് കോണ്‍ഗ്രസില്‍ എതിര്‍പ്പുകളുയര്‍ത്താറുണ്ട്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പലയിടത്തും യു.ഡി.എഫ് ബന്ധം തകരുന്നത് സീറ്റ് വിഭജനത്തിലെ തര്‍ക്കം മൂലമാണ്. മുസ്്‌ലിം ലീഗ് വച്ചു നീട്ടുന്ന സീറ്റ് കൊണ്ട് തൃപ്തിപ്പെടെ അവസ്ഥായാണ് ജില്ലയിലെ കോണ്‍ഗ്രസിനുള്ളതെന്ന് പരാതികള്‍ ഉയരാറുണ്ട്. തര്‍ക്കം പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും ലീഗിന്റെ പിടിവാശിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകാത്തത് മൂലം അലസിപ്പിരിയാറാണ് പതിവ്.
ജില്ലയില്‍ ലീഗ് കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്ന നിലമ്പൂര്‍ മേഖലയില്‍ നിന്നാണ് വി.വി.പ്രകാശ് എത്തുന്നത്. പ്രാദേശികമായ തര്‍ക്കങ്ങളെ കുറിച്ച് വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ട്. മുന്നണിയിലെ പ്രശ്്‌നങ്ങള്‍ പരിഹരിക്കുന്നതിന് പുതിയ ഡി.സി.സി.പ്രസിഡന്റിന്റെ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നാണ് മുസ്്‌ലിം ലീഗ് നേതൃത്വവും കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *