ചെര്‍പ്പുളശേരി: സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ബലഹീനതയായ കുപ്രസിദ്ധ മോഷ്ടാവ് മലപ്പുറം സ്വദേശി മുഹമ്മദ് കബീര്‍ (മാക്‌സി കബീര്‍ 42) പിടിയിലായി. നേരത്തെ പിടിയിലായി ജാമ്യത്തിലിറങ്ങി മോഷണപരമ്പര തുടരവേയാണ് ഒന്നര വര്‍ഷത്തിനു ശേഷം ചെര്‍പുളശേരിയില്‍ വീണ്ടും പിടിയിലായത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, ചെര്‍പുളശേരി, പട്ടാമ്പി, ഷൊര്‍ണൂര്‍ സ്റ്റേഷനുകളിലായി വിവിധ മോഷണക്കേസുകളില്‍ ഇയാള്‍ക്ക് പങ്കുള്ളതായാണ് ഇപ്പോള്‍ ലഭ്യമായ വിവരം. കിടപ്പറരംഗങ്ങള്‍ ഒളിഞ്ഞു നോക്കിയതിന് 16-ാം വയസിലാണ് ആദ്യമായി കബീറിനെ നാട്ടുകാര്‍ പിടികൂടിയത്. പക്ഷെ പിന്മാറിയില്ല. ഒളിഞ്ഞു നോട്ടം ഹരമായിത്തന്നെ തുടര്‍ന്നു. ഇതിനിടക്ക് തരപ്പെട്ട സാധനങ്ങള്‍ മോഷ്ടിച്ചും തുടങ്ങി.
കഴിഞ്ഞ നവംബര്‍ മുതല്‍ മാക്‌സികബീര്‍ പാലക്കാട് ജില്ലയില്‍ മോഷണങ്ങള്‍ നടത്തി വരുന്നതായാണ് പൊലീസിന് ലഭിച്ച സൂചന. ജനലിലൂടെ കൈയിട്ട് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്നതാണ് കബീറിന്റെ രീതി. ആള്‍ സഞ്ചാരം കുറഞ്ഞ സ്ഥലങ്ങളും വഴികളുമാണ് മോഷണത്തിനായി ഇയാള്‍ തെരഞ്ഞെടുക്കാറ്. ബസിലും ഇരുചക്രവാഹനങ്ങളിലും കറങ്ങി സ്ഥലം കൃത്യമായി പഠിച്ച ശേഷമാണ് ഓപ്പറേഷന്‍ പ്ലാന്‍ ചെയ്ത് നടപ്പാക്കുക.
മോഷണം നടത്തുമ്പോഴും ഒരു പ്രത്യേകത ഇയാള്‍ക്കുണ്ട്. ധരിച്ച വസ്ത്രങ്ങള്‍ അടിവസ്ത്രങ്ങളടക്കം ഊരി കൈയില്‍ സൂക്ഷിക്കും. പോകുന്ന വഴി ലഭിക്കുന്ന സ്ത്രീകളുടെ വസ്ത്രങ്ങള്‍ പ്രത്യേകിച്ച് മാക്‌സി കൈക്കലാക്കി അതിനുള്ളില്‍ സ്വന്തം വസ്ത്രങ്ങള്‍ ചുറ്റി ചുരുട്ടി കയര്‍ രൂപത്തിലാക്കും.ഇത് മാത്രം അരയില്‍ കെട്ടിയാണ് കബീര്‍ മോഷണം നടത്തുക.
സ്ത്രീകളുടെ വസ്ത്രങ്ങളോടു ഭ്രാന്തമായ അഭിനിവേശമുള്ള കബീറിന് പക്ഷെ സ്ത്രീ സംസര്‍ഗത്തിനു വലിയ താല്‍പര്യമില്ല. രണ്ടുഭാര്യമാരിലായി മൂന്നുവീതം കുട്ടികളുണ്ട് ഈ നാല്‍പതുകാരന്. 2014 ല്‍ മോഷണക്കേസുകളില്‍ പെട്ട് മലപ്പുറത്ത് പിടിയിലായി റിമാന്റില്‍ കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പിന്നീടാണ് പ്രവര്‍ത്തനരംഗം അയല്‍ ജില്ലയായ പാലക്കാട്ടേക്ക് മാറ്റിയത്.
മലപ്പുറത്ത് മക്കരപ്പറമ്പ് , കുറുവ, പുഴക്കാട്ടിരി, മങ്കട, അങ്ങാടിപ്പുറം എന്നീ പഞ്ചായത്തുകളിലെ 70 വീടുകളില്‍ മോഷണം നടത്തിയതിനായിരുന്നു നേരത്തെ അറസ്റ്റിലായത്. മക്കരപ്പറമ്പ് സ്‌കൂള്‍പടിയിലായിരുന്നു കുറ്റിപ്പുളിയന്‍ അബ്ദുള്‍ കബീര്‍ അന്ന് താമസിച്ചിരുന്നത്. 70 വീടുകളില്‍നിന്നായി 100 പവനിലധികം സ്വര്‍ണം അബ്ദുള്‍ കബീര്‍ 2014ല്‍ മാത്രം മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. മലപ്പുറം ക്രൈം സ്‌ക്വാഡിലെ എഎസ്‌ഐ ഉമ്മര്‍ മേമനയുടെ വീട്ടില്‍നിന്നും നാലുപവന്‍ മോഷ്ടിച്ചതും അബ്ദുള്‍ കബീര്‍തന്നെയാണെന്ന് തെളിഞ്ഞിരുന്നു.
