പെട്രോള്‍ പമ്പുകളില്‍ മോദിയുടെ ബോര്‍ഡുകള്‍ വേണ്ട

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിലെ പെട്രോള്‍ പമ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നതു തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചവര്‍ക്കു നന്ദി പറഞ്ഞുകൊണ്ട് മോദിയുടെ ചിത്രമുള്ള കത്തുകള്‍ എണ്ണക്കമ്പനികള്‍ നല്‍കുന്നതും ചട്ടലംഘനമാണെന്നു കമ്മിഷന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആവശ്യമായ നടപടിയെടുക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

നേരത്തെ, പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനു കത്തുനല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകളും ബാനറുകളും എടുത്തുമാറ്റണമെന്നാണ് ആവശ്യം. ഗോവ, മണിപ്പുര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

നേരത്തെ, പോളിംഗ് സ്റ്റേഷനുകള്‍ക്ക് അടുത്ത് സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകളും ബോര്‍ഡുകളും എടുത്തുമാറ്റുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയര്‍മാന്‍ നസിം സെയ്ദി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *