സൗജന്യ എടിഎം ഇടപാടുകള്‍ മൂന്നുതവണ

മുംബൈ: നോട്ട് അസാധുവാക്കലിനുശേഷം പണത്തിനായി നെട്ടോട്ടമോടുന്ന ജനത്തെ ആശങ്കയിലാഴ്ത്തി കേന്ദ്രസര്‍ക്കാരിനു മുന്നില്‍ ബാങ്കുകളുടെ പുതിയ നിര്‍ദേശം. സൗജന്യ എടിഎം ഇടപാടുകള്‍ മാസത്തില്‍ മൂന്നു തവണയായി കുറയ്ക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടു. ബജറ്റിനു മുന്‍പായുള്ള കൂടിക്കാഴ്ചയിലാണ് ഇത്തരത്തിലൊരു നിര്‍ദേശം കേന്ദ്രസര്‍ക്കാരിനു മുന്നിലെത്തിച്ചത്.
ജനത്തെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറ്റാന്‍ ഇത് സഹായിക്കുമെന്നാണ് അവരുടെ നിലപാട്. മുന്‍ സാഹചര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് സൗജന്യ ഇടപാടുകളെക്കുറിച്ച് തീരുമാനമെടുത്തത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. സൗജന്യ എടിഎം ഇടപാട് മൂന്നു തവണയായി കുറച്ചാല്‍ ജനങ്ങള്‍ ഡിജിറ്റലാകുന്നതിന് നിര്‍ബന്ധിതരാകുമെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു.
നിലവില്‍ അഞ്ച് സൗജന്യ എടിഎം ഇടപാടുകളാണ് ഉള്ളത്. കൂടുതലായുള്ള ഓരോ ഇടപാടിനും 20  23 രൂപ സര്‍വീസ് ചാര്‍ജായും ഈടാക്കുന്നുണ്ട്. 2014 നവംബര്‍ മുതല്‍ മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബെഗളൂരു, ഹൈദരാബാദ് തുടങ്ങിയ മെട്രോകളില്‍ മറ്റു ബാങ്കുകളുടെ എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുന്നത് മൂന്നുതവണ മാത്രമായി കുറച്ചിരുന്നു. ഇത് ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നാണ് ബാങ്ക് അധികൃതരുടെ നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *