അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ല

ഇടുക്കി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. അതിന്റെ പേരില്‍ ഉണ്ടാകുന്ന വിവാദങ്ങള്‍ അനാവശ്യമാണ്. കേന്ദ്രം അതിരപ്പിള്ളിക്കായി നല്‍കിയ പരിസ്ഥിതി അനുമതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് വൈദ്യുതി വകുപ്പ് കടന്നുപോകുന്നത്. 70ശതമാനം വൈദ്യുതിയും പുറത്തുനിന്നും വാങ്ങേണ്ട സ്ഥിതിയാണ്.

വൈദ്യുതി ബോര്‍ഡിന് 6000 കോടി രൂപയില്‍ അധികം ബാധ്യതയുണ്ട്. ചെറുകിട ജലവൈദ്യുത പദ്ധതികളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പവര്‍കട്ട് ഒഴിവാക്കാനാണ് പരമാവധി ശ്രമിക്കുന്നത്. വൈദ്യുതി നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് റെഗുലേറ്ററി കമ്മീഷനാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനാവില്ലെന്നുള്ള നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്നേ വ്യക്തമാക്കിയിരുന്നു. പദ്ധതി എല്‍ഡിഎഫ് പ്രകടന പത്രികയില്ലാത്തതാണെന്നും കേരളത്തെ മുന്നോട്ട് കൊണ്ട് പോകേണ്ടത് മുതലാളിത്ത വികസന പാതയിലല്ലെന്നും കാനം രാജേന്ദ്രന്റെ അന്നത്തെ പ്രതികരണം. പിണറായിയുടെ പ്രഖ്യാപനത്തെ ഏറ്റുപിടിച്ചാണ് എംഎം മണിയും അതിരപ്പിള്ളിക്ക് പിന്നാലെ നീങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *