ചെന്നൈ: സുപ്രീംകോടതി വിധിയിലൂടെ ശശികലയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സ്വപ്്‌നങ്ങള്‍ തകര്‍ന്നടിഞ്ഞതിനു പിന്നാലെ തമിഴ്്‌നാട്ടില്‍ അണ്ണാ ഡി.എം.കെ.പിളര്‍പ്പിലേക്ക്. അഴിമതിക്കേസില്‍ ശശികലക്കും ബന്ധുക്കള്‍ക്കുമെതിരായ കീഴ്്‌കോടതി വിധി സുപ്രീംകോടകതി ശരിവച്ചതോടെയെ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായത്. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ഒ.പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി എ.ഐ.എ.ഡി.കെ.നേതൃത്വം പ്രസ്താവനയിറക്കി. പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് തടയിന്‍ ശശികലയുടെ തന്ത്രത്തിന്റെ ഭാഗമാണിത്.ശശികലയുടെ വിശ്വസ്തനായ എടപ്പാടി കെ.പളിനിസ്വാമിയെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷിനേതാവായും തെരഞ്ഞെടുത്തു.
ശശികലയുടെ ശിക്ഷ സുപ്രീംകോടതി ശരിവച്ചതോടെ തമിഴ്്‌നാട് രക്ഷപ്പെട്ടെന്നായിരുന്നു പനീര്‍ശെല്‍വത്തിന്റെ ആദ്യപ്രതികരണം. ഇതിന് തൊട്ടുപിന്നാലെയാണ് പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. അതേ സമയം, എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്ന മഹാബലിപുരം കൂവത്തൂര്‍ ഗോള്‍ഡന്‍ റിസോര്‍ട്ടിന് മുന്നില്‍ ജനങ്ങള്‍ തടിച്ചു കൂടിയിരിക്കുകയാണ്. വന്‍ പോലീസ് സംഘമാണ് ഇവിടെ സുരക്ഷാവലയം തീര്‍ത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന മധുര എം.എല്‍.എ. വേഷം മാറി റിസോര്‍ട്ടിന്റെ മതില്‍ ചാടി രക്ഷപ്പെട്ട് പനീര്‍സെല്‍വത്തിന്റെ കാമ്പില്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കൂടുതല്‍ എം.എല്‍.എ മാര്‍ പനീര്‍ശെല്‍വത്തോടൊപ്പം ചേരുമെന്ന ആശങ്ക വളര്‍ന്നതോടെയാണ് പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശശികല നിര്‍ദേശം നല്‍കിയത്.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശശികല പോലീസില്‍ കീഴടങ്ങേണ്ടി വരും. ഇതുണ്ടായില്ലെങ്കില്‍ കോടതി വിധി നടപ്പാക്കാന്‍ പോലീസിന് അവരെ അറസ്റ്റ് ചെയ്യേണ്ടി വരും. ഇത്തരമൊരവസ്ഥ തമിഴ്്‌നാട്ടില്‍ സംഘര്‍ഷങ്ങള്‍ക്കിടയാക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ട്.ശശികലയും എം.എല്‍.എ.മാരും ഇപ്പോഴും കൂവത്തൂരിലെ റിസോര്‍ട്ടില്‍ തന്നെ തുടരുകയാണ്.
