പത്രങ്ങളില്‍ ചരമ പരസ്യം നല്‍കി മുങ്ങിയ ആള്‍ പിടിയില്‍

കോട്ടയം. ദിനപ്പത്രങ്ങളില്‍ സ്വന്തം ചരമവാര്‍ത്തയും പരസ്യവും നല്‍കിയ ശേഷം ഒളിവില്‍പോയ മേലുക്കുന്നേല്‍ ജോസഫി (75) നെ കണ്ടെത്തി. കോട്ടത്ത് സ്വകാര്യ ലോഡ്ജില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഭാര്യ മേരിക്കുട്ടിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കാരണം വീടുവിടുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം.
ഇന്നലെ കോട്ടയം കാര്‍ഷിക വികസന ബാങ്കിലെത്തി സ്വര്‍ണമാലയും പണവും ഭാര്യക്ക് അയച്ചുകൊടുക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടിരുന്നു. ബാങ്കില്‍ ചെന്ന ജോസഫ് ബാങ്ക് സെക്രട്ടറിയെ കണ്ടാണ് തളിപ്പറമ്പ് കുറ്റിക്കോലിലെ മേരിക്കുട്ടിക്ക് അയച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടത്. മേരിക്കുട്ടിയുടെ ഭര്‍ത്താവ് മേലുക്കുന്നേല്‍ ജോസഫ് ഹൃദയാഘാതം മൂലം മരിച്ചുവെന്നും അയാളുടെ ഭാര്യയാണ് മേരിക്കുട്ടിയെന്നും ഇത് അയച്ചുകൊടുക്കണമെന്നുമാണ് സെക്രട്ടറിയോടു പറഞ്ഞത്.
ബാങ്കില്‍ അത്തരം സൗകര്യമില്ലെന്നു പറഞ്ഞ് സെക്രട്ടറി തിരിച്ചയയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം പിന്‍മാറിയില്ല. ഒടുവില്‍ തളിപ്പറമ്പ് മേല്‍വിലാസം കണ്ടപ്പോള്‍ സെക്രട്ടറി തളിപ്പറമ്പ് കാര്‍ഷിക വികസന ബാങ്ക് സെക്രട്ടറിയെ വിളിച്ചു വിവരം പറഞ്ഞു.
തുടര്‍ന്നു ജോസഫ് തന്നെയാണു തന്റെ മുന്നിലിരിക്കുന്നതെന്ന് സെക്രട്ടറി മനസിലാക്കുകയായിരുന്നു.
വിവരം ചോദിച്ചയുടന്‍ ജോസഫ് അവിടെനിന്നു കടന്നുകളയുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണു സ്വകാര്യ ലോഡ്ജില്‍നിന്ന് ആളെ കണ്ടെത്തിയത്. നവംബര്‍ 29നാണ് ഇദ്ദേഹം വിവിധ പത്രങ്ങളുടെ പയ്യന്നൂരിലെ സബ് ഓഫിസുകളില്‍ നേരിട്ടു ചെന്നു ചരമവാര്‍ത്തയും പരസ്യവും നല്‍കിയത്. അല്‍പം പഴയ ഫോട്ടോയാണ് കൈമാറിയത്.
മുഖസാദൃശ്യം കണ്ടു സംശയം ഉന്നയിച്ചപ്പോള്‍ മരിച്ചതു തന്റെ ജ്യേഷ്ഠനാണെന്നും സംസ്‌കാരം തിരുവനന്തപുരത്തു വെള്ളിയാഴ്ച നടക്കുമെന്നുമാണു പറഞ്ഞത്. ഭാര്യയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും പേരും കുടുംബ പേരും സഹിതമുള്ള പരസ്യത്തില്‍ തിരുവനന്തപുരം ജഗതിയിലുള്ള മകന്റെ വ ീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കുമെന്നും സംസ്‌കാരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലാണെന്നും പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *