കോടിയേരിയുടെ മകനെതിരായ ആരോപണം; ഒത്തുതീര്‍പ്പിന് ശ്രമം തുടങ്ങി

ദില്ലി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന പണം തട്ടിപ്പ് ആരോപണം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ദുബായിയിലെ കമ്പനിയുടെ പേരില്‍ ബാങ്ക് വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയെന്നാണ് സിപിഎം നേതാവിന്റെ മകനെതിരെ ആരോപണം ഉയര്‍ന്നത്.

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയാണ് അതെന്ന് പിന്നീട് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ വെളിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ ദുബായിയിലെ കമ്ബനി അധികൃതര്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷിക്കാനാകില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്.

ബിനോയിക്കെതിരെ നിയമപരമായ നടപടി ആരംഭിക്കുന്നത് മുന്‍പ് ഒത്തുതീര്‍പ്പിനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. കോടിയേരിയുമായി അടുപ്പമുള്ള സിപിഎം നേതാക്കളും ദുബായ് കമ്പനിയിലെ ചിലരുമായി സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. സിപിഎം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും നടക്കാനിരിക്കുന്ന പാര്‍ട്ടിക്ക് വലിയ ദോഷം ചെയ്യുന്നതാണ് ഇപ്പോഴത്തെ ആരോപണം.

നേരത്തെ അമിത് ഷായുടെ മകനെതിരായ ആരോപണം ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. സമാനരീതിയില്‍ വലിയ വിവാദമാകുന്നതിന് മുന്‍പ് പണമിടപാടില്‍ ഒത്തുതീര്‍പ്പുണ്ടാക്കാനാണ് കോടിയേരിയുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്. കോടിയേരിയുടെ മറ്റൊരു മകനായ ബിനീഷിനെതിരെയും നേരത്തെ ആരോപണമുണ്ടായിരുന്നു എന്നതിനാല്‍ ബിജെപിയും കോണ്‍ഗ്രസും ഇത് സിപിഎമ്മിനെതിരായ രാഷ്ട്രീയ ആയുധമാക്കും.

Leave a Reply

Your email address will not be published. Required fields are marked *