പ്രവാസി ഹാജിമാരുടെ യാത്രാപ്രശ്നം ഉടന്‍ പരിഹാരമുണ്ടാകും; മുക്താര്‍ നഖ് വി

ദുബായ്:  പ്രവാസി ഹാജിമാരുടെ യാത്രയുമായി ബന്ധപ്പെട്ട് പാസ്പോര്‍ട്ട് സൗദി ഗവണ്മെന്റിന് നല്‍കുന്നതു സമബന്ധിച്ചുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ-ഹജ്ജ് കാര്യമന്ത്രി മുക്താര്‍ നഖ് വി പറഞ്ഞു.

ഇന്ത്യയില്‍ ഹജ്ജ് കമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവില്‍ പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വ്യവസ്ഥ പിന്‍വലിച്ച്‌ ആശ്വാസകരമായി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈറും ദുബായ് കെ എം സി സി. പ്രസിഡന്റ് പി കെ അന്‍വര്‍ നഹയും കേന്ദ്രമന്ത്രി മുക്താര്‍ നഖ്വിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി പ്രശ്ന പരിഹാരം ഉടനുണ്ടാകുമെന്ന് വ്യക്തമാക്കിയത്.

നിലവില്‍ മേയ് 15-നാണ് ഹാജിമാരുടെ പാസ്പോര്‍ട്ട് സൗദി ഭരണകൂടത്തിന് സിസ്റ്റംവഴി സമര്‍പ്പിക്കേണ്ടത്. ഇതനുസരിച്ച്‌ ഏപ്രില്‍ 15-നുള്ളില്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹജ്ജ് കമ്മിറ്റി ഫെബ്രുവരി ഒന്നിന് സര്‍ക്കുലര്‍ ഇറക്കിയത്. ഹജ്ജ് കഴിഞ്ഞ് രണ്ടാം ഘട്ടത്തില്‍ തീര്‍ഥാടകര്‍ മടങ്ങിയെത്തുക സെപ്റ്റംബര്‍ 10-നാണ്. ഇതിനു ശേഷം സെപ്റ്റംബര്‍ 25നു മാത്രമേ പ്രവാസി ഹാജിമാര്‍ക്ക് പാസ്പോര്‍ട്ട് തിരികെ ലഭിക്കുകയുള്ളൂ.

ഫലത്തില്‍ അഞ്ചുമാസത്തോളം പാസ്പോര്‍ട്ട് കൈയിലില്ലാത്തതുമൂലം ഹജ്ജ് കഴിഞ്ഞ് കൃത്യസമയത്ത് തിരികെ ജോലിയില്‍ പ്രവേശിക്കാനാവാതെ നിരവധി ഹാജിമാര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് നേതാക്കള്‍ വിശദീകരിച്ചു. ഇവരുടെ ജീവനോപാധിയെ ബാധിക്കുന്ന ഈ പ്രശ്നത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ഇരുവരും കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. സുപ്രിം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ തയാറാക്കിയ വിശദമായ പരാതി സംഘം കേന്ദ്രമന്ത്രിക്ക് സമര്‍പ്പിച്ചു.

ഇവരുടെ പാസ്പോര്‍ട്ടില്‍ വിസ ക്യാന്‍സല്‍ ചെയ്ത്, എന്‍ട്രി ചെയ്ത ശേഷം തിരികെ നല്‍കുന്ന വിധം ക്രമീകരിക്കണമെന്നും സി കെ സുബൈറും പി കെ അന്‍വര്‍ നഹയും മുക്താര്‍ അബ്ബാസ് നഖ് വിയോട് ആവശ്യപ്പെട്ടു. ഇതിന് ഉന്നതതല യോഗം ചേര്‍ന്ന് എത്രയും പെട്ടെന്ന് പരിഹാരമാര്‍ഗം ഉണ്ടാക്കാമെന്ന് കേന്ദ്രമന്ത്രി ഇരുവര്‍ക്കും ഉറപ്പു നല്‍കി

Leave a Reply

Your email address will not be published. Required fields are marked *