അയോധ്യ കേസ്: ഏപ്രില്‍ ആറിന് സുപ്രിം കോടതിയില്‍ വാദം തുടരും

ദില്ലി: അയോധ്യയിലെ തര്‍ക്ക ഭൂമി സംബന്ധിച്ച കേസില്‍ ഏപ്രില്‍ ആറിന് സുപ്രിം കോടതിയില്‍ വാദം തുടരും. ഇസ്‌ലാം മത വിശ്വാസിക്ക് ആരാധനയ്ക്ക് പള്ളി അനിവാര്യം അല്ല എന്ന് ഇസ്മായില്‍ ഫാറൂഖി കേസിലെ വിധി സുപ്രിം കോടതി ഭേദഗതി ചെയ്യണം എന്ന് മുസ്‌ലിം സംഘടനകള്‍ക്ക് വേണ്ടി ഹാജര്‍ ആയ സീനിയര്‍ അഭിഭാഷകന്‍ രാജീവ് ധവാന്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു.

1994 ലെ ഇസ്മായില്‍ ഫാറൂഖി കേസിലെ സുപ്രിം കോടതി വിധി പ്രകാരം മുസ്‌ലിം പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് തടസ്സം ഇല്ല എന്നും രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വിധി മുസ്‌ലിംങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഹനിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ഇസ്മായില്‍ ഫാറൂഖി കേസിലെ അഞ്ചംഗ വിധി ഏഴംഗ ബെഞ്ച് പുനഃപരിശോധിക്കണം എന്നും ധവാന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തീര്‍പ്പായതിന് ശേഷമേ അയോധ്യയിലെ തര്‍ക്ക ഭൂമി സംബന്ധിച്ച കേസില്‍ സുപ്രിം കോടതി വാദം കേള്‍ക്കാവൂ എന്നും ധവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ 1994 ലെ ഇസ്മായില്‍ ഫാറൂഖി കേസിനെ സംബന്ധിച്ച്‌ ധവാന്റെ വാദത്തിന് ശേഷം വിഷയം ഏഴ് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമോ എന്ന് തീരുമാനിക്കാം എന്ന് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *