മുബൈ: അവിശ്വാസ പ്രമേയത്തില്‍ ബി.ജെ.പിയെ പിന്തുണക്കുമെന്ന ഉറപ്പ് നല്‍കിയിരുന്നില്ലെന്ന് വെളിപ്പെടുത്തി ശിവസേന. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നിരവധി തവണ പാര്‍ട്ടി നേതാവ് ഉദ്ദവ് താക്കറെയെ വിളിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം സംസാരിക്കുകയോ ഒരുതരത്തിലുള്ള ഉറപ്പു നല്‍കാനോ തയാറായിരുന്നില്ലെന്നും ശിവസേന നേതാവ് വെളിപ്പെടുത്തി.
‘അവിശ്വാസ പ്രമേയത്തിെന്റ രണ്ടു ദിവസം മുമ്ബ് അമിത് ഷാ നിരവധി തവണ താക്കറെയെ വിളിച്ചുവെന്നത് ശരിയാണ്. അഞ്ചു തവണയോളം ഫോണില്‍ ബന്ധപ്പെടാന്‍ ബി.ജെ.പി അധ്യക്ഷന്‍ ശ്രമിച്ചിരുന്നു. ഒരു തവണ പാര്‍ലമെന്ററി കമ്മറ്റി ഒാഫീസില്‍ നിന്നാണ് വിളിച്ചത്. എന്നാല്‍ ഉദ്ദവ് താക്കറെ ഫോണ്‍ കാള്‍ സ്വീകരിക്കുകയോ അദ്ദേഹവുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ശിവസേന വൃത്തങ്ങള്‍ അറിയിച്ചു.
ശിവസേനയുടെ സാമ്നയുടെ മുഖപ്രസംഗത്തിലും കേന്ദ്രസര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ‘ബി.ജെ.പി എണ്ണം തികച്ചിരിക്കുന്നു. അവിശ്വാസപ്രമേയത്തിന് സര്‍ക്കാറിനെ താഴെയിറക്കാന്‍ കഴിഞ്ഞില്ല. സര്‍ക്കാറിന് വീണ്ടും പബ്ലിസിറ്റിയുണ്ടാവുകയാണ് ചെയ്തത്. പാര്‍ട്ടി ഭൂരിപക്ഷം നേടിയിരിക്കുന്നത് പണമൊഴുക്കികൊണ്ടാണ്. പണം, ആള്‍ബലം, വോട്ടിങ് മെഷീനിലെ തിരിമറി എന്നിവയാണ് ബി.ജെ.പിയുടെ വിജയമന്ത്രം. രാജ്യത്ത് വ്യാജ ജനാധിപത്യമാണ് പുലരുന്നതെന്നും’ സാമ്നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.
അവിശ്വാസപ്രമേയത്തില്‍ കേന്ദ്രസര്‍ക്കാറിനെ പിന്തുണക്കാമെന്ന് ശിവസേന ഉറപ്പു നല്‍കിയിട്ടും വോട്ടിങ്ങില്‍ നിന്നും വിട്ടുനിന്നുവെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.
