ചെന്നൈ: തമിഴ്നാട്ടില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് ഡിഎംകെ സ്വാഗതം ചെയ്തു. ഹൈക്കോടതി ഉത്തരവിലൂടെ ജനാധിപത്യം സംരക്ഷിക്കപ്പെട്ടുവെന്ന് അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ പറഞ്ഞു.
തമിഴ്നാട്ടില്‍ രണ്ടു നിയമസഭാ മണ്ഡലങ്ങള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഹൈക്കോടതി ഉത്തരവോടെ 18 സീറ്റുകളില്‍ കൂടി ജനപ്രതിനിധികള്‍ ഇല്ലാത്ത സ്ഥിതിയായി. ഈ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്രയും വേഗം തയാറാകണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെട്ടുത്തിയ 18 എംഎല്‍എമാരെയാണ് 2017 സെപ്റ്റംബര്‍ 18ന് സ്പീക്കര്‍ അയോഗ്യരാക്കിയത്. ടി.ടി.വി. ദിനകരു പിന്തുണ പ്രഖ്യാപിച്ചാണ് എംഎല്‍എമാര്‍ വിപ്പ് ലംഘിച്ചത്.
മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിയ എംഎല്‍എമാര്‍ക്കെതിരേ 1986-ലെ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടി സ്പീക്കര്‍ നടപടി സ്വീകരിച്ചത്. ഈ നടപടി മദ്രാസ് ഹൈക്കോടതിയും ശരിവയ്ക്കുകയായിരുന്നു.
