ബീഹാറില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം: ബിജെപി സ്ഥാനാര്‍ത്ഥി ഗിരിരാജ് സിങിനെതിരെ എഫ്‌ഐആര്‍

ബീഹാര്‍: കനയ്യ കുമാറിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ശ്രദ്ധേയമായ മണ്ഡലമാണ് ബീഹാറിലെ ബേഗുസാരായ്. കനയ്യക്കെതിരെ മത്സരിക്കുന്ന ബേഗുസാരായ് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഗിരിരാജ് സിങിനെതിരെ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പേരില്‍ ബീഹാര്‍ പോലീസ് സ്വമേധയാ കേസെടുത്തു. പ്രചാരണ റാലിക്കിടെ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസെന്ന് ബൈഗുസരായ് ജില്ല മജിസ്‌ട്രേറ്റ് രാഹുല്‍ കുമാര്‍ പറഞ്ഞു.

ബീഹാറിലെ ജെഡി കോളേജില്‍ റാലിക്കിടെയായിരുന്നു ഗിരിരാജ് സിങിന്‍റെ പരാമര്‍ശം.വന്ദേമാതരം പറയാന്‍ കഴിയാത്തവര്‍ക്കോ മാതൃരാജ്യത്തെബഹുമാനിക്കാന്‍ സാധിക്കാത്തവരോടോ രാജ്യം ഒരിക്കലും ക്ഷമിക്കയില്ലെന്നും തന്റെ മുതുമുത്തച്ഛന്‍മാര്‍ സിമാരിയ ഘട്ടിലാണ് മരിച്ചതെന്നും അവര്‍ക്ക്് കുഴിമാടങ്ങള്‍ വേണ്ടെന്നും എന്നാല്‍ നിങ്ങള്‍ക്ക് മൂന് പിടി മണ്ണ് വേണമെന്നുമായിരുന്നു വിവാദമായ പ്രസ്താവന. ബീഹാറില്‍ മതവിദ്വേഷം ജനിപ്പിക്കാനുള്ള യാതൊരു ശ്രമവും അംഗീകരിക്കില്ലെന്ന് ആര്‍ജെഡി സ്ഥാനാര്‍ത്ഥി തന്‍വീര്‍ ഹസന്‍ വ്യക്തമാക്കി. വന്ദേമാതരം പറയാന്‍ വിമുഖത പ്രകടിപ്പിച്ച്‌ വിവാദമായ സ്ഥാനാര്‍ത്ഥിയാണ് ഇദ്ദേഹം.

ആര്‍ജെഡിയുടെ തന്‍വീര്‍ ഹസനെതിരെയും സിപിഐയുടെ കനയ്യ കുമാറിനെതിരെയുമാണ് ഗിരിരാജ് സിങ് മത്സരിക്കുന്നത്. മുസ്ലീം ലീഗ് പതാക പാകിസ്താന്‍ പതാകയാണെന്ന് ആരോപിച്ച്‌ കേന്ദ്രമന്ത്രിയടക്കമുള്ളവരെത്തിയിരുന്നു. എന്നാല്‍ എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയുവിന്റെ പച്ച നിറമുള്ള പതാകയെ കുറിച്ച്‌ പരാമര്‍ശിക്കാത്തതെന്താണ് എന്നായിരുന്നു പ്രതിപക്ഷം ചോദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *