മരടിലെ ഫ്ളാറ്റുപൊളിക്കല്‍ അടുത്ത മാസം ആരംഭിച്ചേക്കും; അന്തിമ തീരുമാനം ഇന്ന്

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റു സമുച്ചയങ്ങള്‍ അടുത്ത മാസം മുതല്‍ പൊളിച്ചേക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേരുന്ന മരട് നഗരസഭ കൗണ്‍സില്‍ യോഗം എടുക്കും. മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഫോര്‍ട് കൊച്ചി സബ്കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംങ് യോഗത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ വിശദീകരിക്കും. ഫ്ളാറ്റുകള്‍ പൊളിക്കാന്‍ മുംബൈ ആസ്ഥാനമായ എഡിഫൈസ് എഞ്ചിനിയറിങിനെയും ചെന്നൈ ആസ്ഥാനമായ വിജയ് സ്റ്റീല്‍സിനെയും ഏല്‍പ്പിക്കാനാണ് ധാരണയില്‍ എത്തിയിരിക്കുന്നത്. ഇക്കാര്യം കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച്‌ ഔദ്യോഗികമായി തീരുമാനമെടുക്കും. മുന്‍ പരിചയത്തിന്റെയും, സാങ്കേതികമായ അനുഭവങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണ് മുംബയിലെ എഡിഫൈസ് എഞ്ചിനീയറിംങ്ങ്, വിജയാ സ്റ്റീല്‍സ് (കോയമ്ബത്തൂര്‍) എന്നീകമ്ബനികളെ പൊളിക്കല്‍ കരാര്‍ നല്‍കാനായി തിരഞ്ഞെടുത്തത്.പൊളിക്കല്‍ ജോലികള്‍ക്കായി കരാര്‍ ഏറ്റെടുക്കുന്ന കമ്ബനികള്‍ വിശദമായ പ്രവര്‍ത്ത പദ്ധതി അടങ്ങുന്ന റിപോര്‍ട്ട് തയാറാക്കി നല്‍കണം. തുടര്‍ന്ന് കമ്ബനി പ്രതിനിധികള്‍ സംസ്ഥാന ചീഫ് സെക്രട്ടറിയുമായും കൂടിക്കാഴ്ച്ച നടത്തും.

നിയന്ത്രിത സ്ഫോടനത്തിലൂടെയായിരിക്കും ഫ്ളാറ്റ് പൊളിക്കല്‍. ഭൂമിയില്‍ അവശിഷ്ടങ്ങള്‍ വീഴുന്ന ഭാഗത്ത് ‘ജിയോ മാറ്റ്സ് ‘വിരിക്കും. പ്രകമ്ബനം തീരെ ഉണ്ടാവാത്ത രീതിയായിരിക്കും അവലംബിക്കുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുമരാമത്തുവകുപ്പ്, കെഎംആര്‍എല്‍, പെസോ, എഞ്ചിനീയറിംഗ് വിദഗ്ധര്‍, ഉള്‍പ്പടെ പന്ത്രണ്ട് അംഗ ടെക്നിക്കല്‍ കമ്മറ്റിയുടെ നിയന്ത്രണവും, നിരീക്ഷണവും പൊളിക്കല്‍ പൂര്‍ത്തിയാവും വരെ ഉറപ്പു വരുത്തും. ഇന്‍ഡോറില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയ എഞ്ചിനീയറിംഗ് വിദഗ്ധന്‍ ശരത് ബി സര്‍വാതെ ഇന്നലെ മരടിലെത്തി പൊളിച്ചു മാറ്റേണ്ട ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ച്‌ പ്രാഥമിക വിലയിരുത്തലുകള്‍ നടത്തി. പൊളിക്കല്‍ പൂര്‍ത്തിയാവും വരെ അദ്ദേഹം പ്രത്യേക ഉപദേശകനായി പ്രവര്‍ത്തിക്കും. വിശദമായ സാങ്കേതിക പഠന റിപോര്‍ട്ടു തയാറാക്കിയ ശേഷം നടക്കുന്ന പൊളിക്കല്‍ നടപടികള്‍ തൊണ്ണൂറു ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് തീരുമാനം. പൊളിക്കലിനു ശേഷം ഉണ്ടാവുന്ന കെട്ടിട അവശിഷ്ടങ്ങള്‍ നീക്കുന്നതിന് പ്രത്യേകം കരാറു നല്‍കും. ഇതിനുള്ള നടപടികള്‍ പിന്നീടു സ്വീകരിക്കുമെന്നു അധികൃതര്‍ അറിയിച്ചു. പൊളിക്കുന്ന ഫ്ലാറ്റുകളുടെ കാലപ്പഴക്കം പ്രധാനമെന്ന് വിദഗ്ധന്‍ ശരത് ബി സര്‍വത്തെ പറഞ്ഞു. കാലപ്പഴക്കം കുറവായതിനാല്‍ പൊളിക്കുക ശ്രമകരമാണ്. പരിസരവാസികള്‍ ഭയക്കേണ്ടതില്ല. ഒരുവീടിനെപ്പൊലും പ്രതികൂലമായി ബാധിക്കില്ല. പരിസരവാസികളെ പൊളിക്കുന്നതിന് ആറുമണിക്കൂര്‍ മുമ്ബ് ഒഴിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *