ഒരാഴ്ചക്കുള്ളില്‍ ജില്ലയില്‍ 45,000 പേരുടെ ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയായി: ജില്ലാ കളക്ടര്‍

പത്തനംതിട്ട : ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിനായി ബയോമെട്രിക് മസ്റ്ററിംഗ് ആരംഭിച്ച്‌ ഒരാഴ്ചക്കുള്ളില്‍ ജില്ലയില്‍ 45,000 പേര്‍ ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളാണ് ജില്ലയ്ക്ക് മസ്റ്ററിംഗിനായി അനുവദിച്ചിട്ടുള്ളത്. 1.8 ലക്ഷം പേരാണ് ജില്ലയില്‍ ആകെയുള്ളത്. അക്ഷയ സെന്ററുകള്‍ വഴിയാണ് മസ്റ്ററിംഗ് നടത്തുന്നത്. പുതുക്കിയ തിയതി പ്രകാരം ഡിസംബര്‍ 15 വരെ അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്ററിംഗ് നടത്താം.

അക്ഷയകേന്ദ്രത്തിലെത്തി പെന്‍ഷന്‍ ഐ.ഡി.യും ആധാറും നല്‍കുന്ന ഗുണഭോക്താവ് അവരുടെ കൈരേഖ പതിപ്പിക്കുകയോ, ഐറിസ് സ്‌കാനിങ് നടത്തുകയോ ചെയ്താണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നത്. ജില്ലയിലെ 121 അക്ഷയ സെന്ററുകളില്‍ 34 എണ്ണവും ഒന്നാം നിലയിലാണുള്ളത്. ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണന നല്‍കാനും അവര്‍ക്കുള്ള മസ്റ്ററിംഗ് താഴത്തെ നിലതന്നെ ഒരുക്കണമെന്നും എല്ലാ വ്യാപാരികള്‍ക്കും ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഒരു ദിവസം മസ്റ്ററിംഗ് നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. വാര്‍ഡ് തലത്തില്‍ മസ്റ്ററിംഗ് നടത്താന്‍ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇതാദ്യമായാണ് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിനായി ബയോമെട്രിക് മസ്റ്ററിംഗ് ഏര്‍പ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *