പിഎസ്‌സി പ്രാഥമിക പരീക്ഷയ്‌ക്ക്‌ 17 ലക്ഷം പേര്‍ ; രണ്ടാംഘട്ട പരീക്ഷ തസ്‌തിക അടിസ്ഥാനമാക്കി

തിരുവനന്തപുരം > ഫെബ്രുവരിയിലും മാര്‍ച്ചിലുമായി പിഎസ്സി നടത്തുന്ന പൊതുപ്രാഥമിക പരീക്ഷ എഴുതുന്നത് 17 ലക്ഷം ഉദ്യോഗാര്‍ഥികള്‍. എസ്‌എസ്‌എല്‍സി അടിസ്ഥാന യോഗ്യതയുള്ള പരീക്ഷ 20, 25, മാര്‍ച്ച്‌ ആറ്, 13 തീയതികളിലാണ് നടത്തുക. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് മുതലുള്ള 163 തസ്തികയിലേക്കുള്ള നിയമനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. 23 ലക്ഷം പേര്‍ അപേക്ഷിച്ചതില്‍ കണ്‍ഫര്‍മേഷന്‍ നല്‍കിയ 17 ലക്ഷം പേര്‍ക്കാണ് പിഎസ്സി അഡ്മിഷന്‍ ടിക്കറ്റുകള്‍ അനുവദിച്ചത്. അഡ്മിഷന്‍ ടിക്കറ്റുകള്‍ പ്രൊഫൈലില്‍ ലഭ്യമാണ്.

ആദ്യഘട്ട പരീക്ഷയ്ക്കുശേഷം തസ്തികയും വിദ്യാഭ്യാസ യോഗ്യതയും കണക്കാക്കി വ്യത്യസ്തമായ കട്ട് ഓഫ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കുക. ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കായി രണ്ടാംഘട്ട പരീക്ഷ നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ഈ പരീക്ഷ ഒഎംആര്‍ രീതിയിലോ ഓണ്‍ലൈനായോ നടക്കും. ഇതില്‍ തീരുമാനം ഉണ്ടായിട്ടില്ല. രണ്ടാംഘട്ട പരീക്ഷ തസ്തികയുടെ സ്വഭാവത്തെ അടിസ്ഥാനത്തിലായിരിക്കും.

സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷ ഏപ്രിലില്‍
പുതിയ ബറ്റാലിയനിലേക്കുള്ള സിവില്‍ പൊലീസ് ഓഫീസര്‍ (സിപിഒ) തസ്തികയിലേക്കുള്ള പരീക്ഷയ്ക്കായി അപേക്ഷിച്ചത് 4.5 ലക്ഷം ഉദ്യോഗാര്‍ഥികള്‍. പരീക്ഷ ഏപ്രിലില്‍ നടക്കുമെന്ന് പിഎസ്സി അറിയിച്ചു.സര്‍വകലാശാലകളിലെ 16 അനധ്യാപക തസ്തികകളിലേക്കുള്ള വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും. റവന്യു, ആരോഗ്യ വകുപ്പുകളില്‍ കൂടുതല്‍ തസ്തിക സൃഷ്ടിക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭായോഗത്തിലും തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *