ഇടതു മുന്നണി സര്‍ക്കാരിനു നാലു മാസം; ഭരണയന്ത്രം മെല്ലപ്പോക്കില്‍

തിരുവനന്തപുരം • ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റിട്ടു നാലു മാസത്തോളമായെങ്കിലും ഭരണയന്ത്രം ഇപ്പോഴും മെല്ലപ്പോക്കില്‍. പദ്ധതിനിര്‍വഹണം ഇതുവരെ എട്ടു ശതമാനം മാത്രം. കഴിഞ്ഞ വര്‍ഷം ഇതേസമയത്തു 15 ശതമാനത്തോളമായിരുന്നു. മെല്ലെപ്പോക്കിന്റെ കാരണങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വകുപ്പുമേധാവികളുടെ അടിയന്തര യോഗം വിളിച്ചു. സാമ്ബത്തികവര്‍ഷം പകുതിയായിട്ടും പദ്ധതികള്‍ കടലാസില്‍ മാത്രമൊതുങ്ങുന്നതിനെ സര്‍ക്കാര്‍ ഗൗരവത്തോടെയാണു കാണുന്നത്. തിരഞ്ഞെടുപ്പും പുതിയ സര്‍ക്കാരിന്റെ ബജറ്റും മൂലമാണു പദ്ധതികള്‍ വൈകുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാടെങ്കിലും അതു പൂര്‍ണമായി സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല.

വകുപ്പുമേധാവികള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു പദ്ധതികള്‍ക്കു പണം അനുവദിക്കുന്നതിനുള്‍പ്പെടെ കാലതാമസമുണ്ടാകുന്നുവെന്നാണു വിലയിരുത്തല്‍. പുതിയ സര്‍ക്കാരിന്റെ രീതികളോടു പൂര്‍ണമായി പൊരുത്തപ്പെടാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കഴിഞ്ഞിട്ടില്ല. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മിക്ക വിഷയങ്ങളിലും അന്തിമതീരുമാനം മുഖ്യമന്ത്രിക്കു വിടുമ്‌ബോള്‍ ഉദ്യോഗസ്ഥരും ഫയലുകളില്‍ തീരുമാനമെടുക്കാന്‍ മടിക്കുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വരെ തുടര്‍ച്ചയായി വരുന്ന വിജിലന്‍സ് കേസുകളും ഉദ്യോഗസ്ഥരെ അമിതജാഗ്രതയിലേക്കു നയിക്കുന്നു.

പദ്ധതിനിര്‍വഹണം മന്ദഗതിയിലാകാന്‍ സാമ്ബത്തികപരിമിതികള്‍ ഇടയാക്കിയിട്ടില്ലെന്നാണ് ധനവകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കൃത്യമായ പണം നീക്കിവച്ചാണു പദ്ധതികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിനിര്‍വഹണത്തിലെ പാളിച്ച ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് കഴിഞ്ഞ ദിവസം വകുപ്പുമേധാവികളുടെ യോഗത്തില്‍ ഉന്നയിച്ചു.. ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, കാര്യമായ പുരോഗതി ഇക്കാര്യത്തിലുണ്ടായില്ല. തുടര്‍ന്നാണു മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെടുന്നത്. ഇന്നു രാവിലെ പത്തിനാണു യോഗം. അധികാരത്തിലെത്തി 100 ദിവസത്തിനകം ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാനായി എന്നാണ് അവകാശവാദമെങ്കിലും പദ്ധതികള്‍ പലതും പ്രഖ്യാപനത്തിലൊതുങ്ങുന്നുവെന്ന ആരോപണം ഉയരുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്.

നിയമസഭാസമ്മേളനം നടക്കുന്ന കാലയളവില്‍ ഇതിനു രാഷ്ട്രീയപ്രാധാന്യവുമുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് കേസുകളുമായി ബന്ധപ്പെട്ടു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയെ പരാതി അറിയിച്ചിരുന്നു. പരാതിക്കു പിന്നാലെ ടോം ജോസിനെതിരെ വിജിലന്‍സ് കേസെടുക്കുകയും ചെയ്തു. അതേസമയം, ഐഎഎസ് അസോസിയേഷന് അങ്ങനെയൊരു പരാതിയില്ലെന്നാണു ഭാരവാഹികളുടെ നിലപാട്. ഐഎഎസ് അസോസിയേഷന്റെ നിര്‍ണായകമായ യോഗം ഇന്നു നടക്കുന്നുണ്ട്. യോഗത്തിനു ശേഷം മുഖ്യമന്ത്രിയോടൊപ്പം ഉദ്യോഗസ്ഥരുടെ അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്.
ഉമശഹ്യവൗിേ

Leave a Reply

Your email address will not be published. Required fields are marked *