ന്യൂഡല്‍ഹി: മൂന്ന് തലാഖ് ചൊല്ലി ഏകപക്ഷീയമായ രീതിയിലുള്ള വിവാഹമോചനരീതിയായ മുത്തലാഖിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ഭരണഘടന നല്കുന്ന അവകാശങ്ങള്‍ നിഷേധിക്കേണ്ട ഒരു കാരണവുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.മുത്തലാഖും ബഹുഭാര്യത്വവും ലിംഗ സമത്വത്തിന്റെ തത്വങ്ങള്‍ക്ക് എതിരാണെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചു. അതിനാല്‍ അവ അനീതിയും യുക്തിരഹിതവും വിവേചനവുമാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മതേതര രാജ്യമായ ഇന്ത്യയില്‍ മുത്തലാക്ക് ഉചിതമ്ലലെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
മുത്തലാഖ് റദ്ദാക്കുന്നത് വ്യക്തിനിയമത്തിലുള്ള കടന്ന് കയറ്റമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.സാമൂഹ്യ പരിഷ്കരണത്തിന്റെ പേര് പറഞ്ഞ് വ്യക്തി നിയമത്തില്‍ കൈകടത്താന്‍ കോടതിക്ക് അധികാരമില്ല.
വിഷയത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് നേരത്തെ തന്നെ വിവിധ കോടതി ഉത്തരവുകള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍, മുത്തലാഖ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ തള്ളണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, വനിത ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി എന്നിവര്‍ മുത്തലാക്ക് സമ്ബ്രദായത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കാനായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ചര്‍ച്ചയില്‍ ബഹുഭാര്യത്വം, നിക്കാഹ് ഹലാല എന്നിവയെ കുറിച്ചും ചര്‍ച്ചകള്‍ നടത്തിയിരുന്നു.
